തൃശൂർ : തൃശൂർ മണ്ണൂത്തി ദേശീയ പാതയുടെ കരാർ ഏറ്റെടുത്ത ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയെ കരിമ്പട്ടികയിൽ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഹരിത വി കുമാറിന്‍റെ റിപ്പോർട്ട്. ദേശീയപാതയിലെ കുഴി അടയ്ക്കൽ കൃത്യതയോടെ അല്ലെന്ന് തൃശൂർ കളക്ടര്‍. ഇക്കാര്യം വ്യക്തമാക്കി തൃശൂർ ജില്ലാ കളക്ടർ ഹരിതാ വി കുമാർ പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.
താൽക്കാലിക കുഴി അടയ്ക്കലിനായി ഇപ്പോൾ ഉപയോഗിക്കുന്ന കോൾഡ് മിക്സ് ഫലപ്രദമല്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ ഉണ്ട്. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ എന്ന കരാർ കമ്പനിയിൽ ആവശ്യമായ ജോലിക്കാരില്ല. റോഡ് നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ നിർമാണ ഉപകരണങ്ങളുമില്ലെന്നും കളക്ടറുടെ പരിശോധനയിൽ കണ്ടെത്തി. ഇതടക്കം വ്യക്തമാക്കിയാണ് കമ്പനിക്കെതിരെ റിപ്പോർട്ട് നൽകിയത്.