തൃശൂർ: വിവാദ പരാമർശം ആവർത്തിച്ച് ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. അരനൂറ്റാണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും ഹിന്ദുക്കളെ അവഗണിക്കുന്നതിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്നുമാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. വർഗീതയാണ് അതെന്ന് പറഞ്ഞാൽ താൻ കോടതിയിൽ നേരിട്ടോളാം എന്നാണ് ഗോപാലകൃഷ്ണന്‍റെ മറുപടി. പറഞ്ഞതിൽ എന്താണ് തെറ്റെന്നും താൻ അഭിഭാഷകൻ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും കെഎസ്‍യുവുമാണ് ഗോപാലകൃഷ്ണന്‍റെ വർഗീയ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അതിനിടെ ഇന്നു കാണുന്ന ഗുരുവായൂർ ക്ഷേത്ര നഗരത്തിന്റെ വികാസത്തിൽ യാതൊരു പങ്കും ബി ഗോപാലകൃഷ്ണന്റെ പാർട്ടിക്ക് ഇല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിനെതിരായ നിലപാട് സ്വീകരിച്ച സാമൂഹികമായി ചർച്ച നടത്തിയവരാണ് സംഘപരിവാർ. ആ പാരമ്പര്യമാണ് ഗോപാലകൃഷ്ണന് ഉള്ളത്. ഗുരുവായൂറിന്റെ വികസനത്തിന് പ്രധാന പങ്കുവഹിച്ചത് സെക്യുലർ പാർട്ടികളാണ്. ഗോപാലകൃഷ്ണന്റെ വിഭജന രാഷ്ട്രീയം ജനങ്ങളെ പിരിക്കുന്നതിനു വേണ്ടിയിട്ടുള്ളതാണ്. സുരേഷ് ഗോപി എം പി ആയിട്ട് ഇപ്പോൾ രണ്ടര വർഷം ആവുകയാണ്. എന്ത് വികസനമാണ് ഗുരുവായൂർ കാര്യത്തിൽ സുരേഷ് ഗോപി ചെയ്തിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കുടിവെള്ളം , ഗുരുവായൂർ മേൽപ്പാലം, റോഡുകൾ എന്നിവയെല്ലാം എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചെയ്തതാണ്. ഇതൊന്നും അറിയാത്ത ആളല്ല ഗോപാലകൃഷ്ണൻ. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ഇപ്പോൾ ഈ പ്രസ്താവന നടത്തിയതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ പരാതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. അയോഗ്യത ഉൾപ്പെടെ ആവശ്യപ്പെട്ട് കെഎസ്‍യി ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു.





























