അർജന്റീന : ഹാന്റ വൈറസ് പടർന്ന എം വി ഹോണ്ടിയസ് ക്രൂസ് കപ്പലിൽ നിന്ന് ഒഴിപ്പിച്ച ഒരു യുഎസ് പൗരന് കൂടി രോഗം സ്ഥിരീകരിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 17 യുഎസ് പൗരന്മാർക്ക് നടത്തിയ പരിശോധനയിൽ ഒരാളുടെ ആൻഡീസ് വൈറസ് പിസിആർ ടെസ്റ്റ് പോസിറ്റീവ് ആവുകയായിരുന്നു. ഇതോടെ കപ്പലിലെ യാത്രക്കാരിൽ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം ഒൻപതായി ഉയർന്നു. മറ്റൊരു യാത്രക്കാരന് കൂടി നേരിയ തോതിൽ രോഗലക്ഷണങ്ങൾ ഉണ്ടെന്ന് യുഎസ് ആരോഗ്യ വകുപ്പ് അറിയിച്ചു. കപ്പലിൽ ഉണ്ടായിരുന്ന 20 രാജ്യങ്ങളിൽ നിന്നുള്ള 150-ഓളം യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്.
യാത്രക്കാരെ വഹിച്ചുകൊണ്ടുള്ള ചാർട്ടേഡ് വിമാനങ്ങൾ അതത് രാജ്യങ്ങളിലേക്ക് എത്തിത്തുടങ്ങി. ഇതിനിടെ വിമാനയാത്രയ്ക്കിടെ ഒരു ഫ്രഞ്ച് യാത്രക്കാരന് രോഗലക്ഷണങ്ങൾ കണ്ടതായി ഫ്രാൻസ് സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരെ നെതർലാൻഡ്സിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് നിലവിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്ന് മാഡ്രിഡിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഹാന്റ വൈറസ് ബാധയെത്തുടർന്ന് ഇതുവരെ മൂന്ന് പേർ മരിച്ചു. ഒരു ഡച്ച് ദമ്പതികളും ഒരു ജർമ്മൻ പൗരനുമാണ് മരിച്ചത്. കപ്പലിൽ പടർന്ന ഹാന്റ വൈറസിന്റെ ‘ആന്റീസ്’ വിഭാഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നതാണെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.






























