ഡൽഹി : പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ അന്തർമന്ത്രാലയ സമിതി ഇന്ന് നിർണായക യോഗം ചേരും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ രാവിലെ പത്തരയ്ക്കാണ് ഡൽഹിയിൽ യോഗം നടക്കുന്നത്. ഈ സമിതിയുടെ അഞ്ചാമത്തെ യോഗമാണിത്. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയെ എങ്ങനെയെല്ലാം ബാധിക്കുമെന്നതാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുന്നത്.
ഊർജ്ജം, ഇന്ധനം, വളം എന്നിവയുടെ ഇറക്കുമതിയും ആഭ്യന്തര ഉൽപ്പാദനവും വിതരണവും നിലവിൽ എങ്ങനെയാണെന്നും അതിൽ സ്വീകരിക്കേണ്ട പുതിയ നടപടികൾ എന്തൊക്കെയാണെന്നും യോഗം വിലയിരുത്തും. ഇന്ധനവില വർധനയെക്കുറിച്ചും മറ്റും സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുന്ന സാഹചര്യത്തിൽ ഈ യോഗം ഏറെ പ്രാധാന്യമർഹിക്കുന്നു. തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണം ഏപ്രിൽ 18-ന് ശേഷം ഏകദേശം 20 ദിവസത്തെ ഇടവേള കഴിഞ്ഞാണ് സമിതി വീണ്ടും ഒത്തുചേരുന്നത്. വിമാന സർവീസുകളുടെ പ്രവർത്തനം, നിലവിലെ ഊർജ്ജ പ്രതിസന്ധി എന്നിവ പരിഹരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തേക്കും. യോഗത്തിന് ശേഷം സ്ഥിതിഗതികളെക്കുറിച്ചും സ്വീകരിച്ച നടപടികളെക്കുറിച്ചും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നേരിട്ട് വിശദീകരണം നൽകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.






























