ഡൽഹി : ഡൽഹി – മുംബൈ എക്സ്പ്രസ് വേയിൽ ഉണ്ടായ വാഹനാപകടത്തിൽ 7 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ബസ് ട്രെയിലറിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. ഹരിദ്വാറിൽ നിന്ന് ഇൻഡോറിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ട്രെയിലറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് മലയിടുക്കിലേക്ക് വീഴുകയും ബസിന്‍റെ പിൻഭാഗത്ത് തീപിടിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. അപകടം നടക്കുമ്പോൾ മിക്ക യാത്രക്കാരും ഉറങ്ങുകയായിരുന്നു. മുകളിലെ ബെർത്തുകളിൽ ഉറങ്ങുകയായിരുന്ന യാത്രക്കാർ താഴേക്ക് വീഴുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്ത്രീകളും കുട്ടികളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് പൊലീസും ആംബുലന്‍സും രക്ഷാപ്രവര്‍ത്തന സംഘവും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ ബസിൽ നിന്ന് മാറ്റി ദൗസ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീ പടരുന്നതിന് മുമ്പ് ചില യാത്രക്കാർ സ്വയം രക്ഷപ്പെട്ടതായി അധികൃതർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി ഉയര്‍ന്ന മെഡിക്കൽ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. അഡീഷണൽ പൊലീസ് സൂപ്രണ്ട് യോഗേന്ദ്ര ഫൗജ്ദാര്, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ധര്‍മേന്ദ്ര കുമാര്‍, കോട്വാലി എസ്എച്ച്ഒ ഭഗവാൻ സഹായ് ശര്‍മ, സബ് ഡിവിഷണൽ ഓഫീസര്‍ സഞ്ജു മീണ, തഹസില്‍ദാര്‍ ഗജാനന്‍ മീണ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ച് ചികിത്സാ ക്രമീകരണങ്ങൾ അവലോകനം ചെയ്യുകയും ശരിയായ വൈദ്യസഹായം ഉറപ്പാക്കാൻ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നൽകുകയും ചെയ്തു. ബസും ട്രെയിലറും പിടിച്ചെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.






























