വിഴിഞ്ഞം: കൂടുതൽ കരുത്തുമായി വൻ കുതിപ്പിന് സജ്ജമായി വിഴിഞ്ഞം തുറമുഖം.21 ഷിപ് ടു ഷോർ ക്രെയിനുകൾ കൂടി സജ്ജമാകും. 45 യാർഡ് ക്രെയിനുകൾ കൂടിയെത്തുന്നതോടെ 3500 കോടിയുടെ വികസനമാണ് തുറമുഖം ലക്ഷ്യമിടുന്നത്. അദാനി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ഓഹരി കൈ മാറ്റത്തിൽ ഉടൻ സർക്കാർ അനുമതി തേടും.ഇന്നോ നാളേയോ അദാനി സർക്കാരിന് അപേക്ഷ നൽകുമെന്നാണ് ലഭ്യമാകുന്ന വിവരം. ലോകത്തിലെ വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ സ്വിറ്റ്സർലൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) 13,000 കോടി രൂപ (139.7 കോടി ഡോളർ)അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിൽ നിക്ഷേപിക്കും. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ(എ.വി.പി.പി.എൽ) 49 ശതമാനം ഓഹരിയാണ് എം.എസ്.സി യുടെ ടെർമിനൽ വിഭാഗമായ ടി.ഐ.എൽ വാങ്ങുന്നത്.
തുറമുഖത്തിൻ്റെ ശേഷി നിലവിലെ 16 ലക്ഷം ട്വെൻ്റിഫുട് ഇക്വലന്റ് യൂണിറ്റിൽ നിന്ന് (ടി.ഇ.യു) 3.5 മടങ്ങ് വർദ്ധിച്ച് 57 ലക്ഷം ടി.ഇ.യുവിലെത്തും. എ.വി.പി.പി.എല്ലിന്റെ മൊത്തം മൂല്യം 27,000 കോടി രൂപയെന്ന് (285 കോടി ഡോളർ) കണക്കാക്കിയാണ് നിക്ഷേപം. നിയമാനുസൃത അനുമതികൾക്ക് വിധേയമാണ്. പുതിയ പങ്കാളിത്തത്തിലൂടെ വിഴിഞ്ഞത്തെ ചരക്കുനീക്കത്തിൽ സ്ഥിരതയും വർദ്ധനയും ഉറപ്പാക്കുമെന്ന് അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എ.പി.എസ്.ഇ.ഇസഡ്) പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഗുജറാത്തിലെ മുന്ദ്ര, തമിഴ്‌നാട്ടിലെ എന്നൂർ എന്നിവയിലും ഇരു കമ്പനികൾക്കും നിക്ഷേപ സഹകരണമുണ്ട്.





























