ന്യൂഡൽഹി : ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ തോൽപിച്ചതിനു പിന്നാലെ ഇന്ത്യൻ വിജയം ആഘോഷിക്കാൻ ദേശീയ പതാക വാങ്ങാതിരുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കെതിരെ വിമർശനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ് ഷായ്ക്ക് ഒപ്പമുണ്ടായിരുന്ന ഒരാൾ ദേശീയ പതാക നൽകുകയും അദ്ദേഹം അതു വാങ്ങാൻ വിസമ്മതിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ പ്രചരിച്ചതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസും തൃണമൂലും രംഗത്തെത്തി.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് ചുമതല കൂടിയുള്ളതിനാലാണു ജയ് ഷാ ഇന്ത്യൻ പതാക കയ്യിൽ വാങ്ങാതിരുന്നതെന്നാണു ബിജെപി നേതാക്കളുടെ വിശദീകരണം. എന്നാൽ ജയ് ഷാ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നതിന്റെ വിഡിയോ ഇതിനു മറുപടിയായി വിമർശകർ പങ്കുവയ്ക്കുന്നുണ്ട്. ജയ് ഷാ ഇതുവരെ പ്രതികരിച്ചിട്ടില്ല.ത്രിവർണ പതാകയിൽ നിന്ന് അകലം പാലിക്കുന്ന ശീലം അവർക്കു തലമുറകളായുണ്ടെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.