ന്യൂഡൽഹി : ഇന്ത്യൻ കമ്പനി നിർമിച്ച കഫ് സിറപ്പ് കുടിച്ച് ഗാംബിയയിൽ 66 കുട്ടികൾ മരിച്ച സംഭവത്തില്‍ ഉൽപാദനം നിർത്തി വെയ്ക്കാൻ ഹരിയാന സർക്കാരിന്റെ ഉത്തരവ്. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനിയുടെ സോണിപ്പത്തിലെ ഉൽപാദന കേന്ദ്രത്തിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഈ മാസം ഏഴിന് മെയ്ഡൻ ഫാർമയ്ക്ക് സംസ്ഥാന ഡ്രഗ് കൺട്രോളർ അഞ്ച് പേജ് വരുന്ന കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു.
മരുന്നുൽപ്പാദനത്തിന് ഉപയോഗിച്ച രാസവസ്തുക്കളുടെ ഗുണനിലവാരം പരിശോധിച്ചിട്ടില്ലെന്ന് ഈ നോട്ടിസിൽ പറയുന്നുണ്ട്. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറഞ്ഞ കഫ് സിറപ്പുകൾ കൊൽക്കത്തയിലെ കേന്ദ്ര ലബോറട്ടറിയിലേക്കു പരിശോധനയ്ക്ക് അയച്ചുവെന്നും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ഹരിയാന ആരോഗ്യ മന്ത്രി അനിൽ വിജ് പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഡ്രഗ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിൽ ഉൽപ്പാദനത്തിൽ 12 പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് പ്രവർത്തനം നിർത്തിവെയ്ക്കാൻ അറിയിപ്പ് കൊടുത്തതെന്നും മന്ത്രിപറഞ്ഞു.
ഉൽപ്പാദനത്തിന് ഉപയോഗിച്ചിരിക്കുന്ന ഉപകരണങ്ങളുടെയും മറ്റുമുള്ളവയുടെ ലോഗ് ബുക്ക് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് കമ്പനി ഇതുവരെ ഹാജരാക്കിയിട്ടില്ലെന്ന് കാരണം കാണിക്കൽ നോട്ടിസിൽ പറയുന്നു. ഡബ്ല്യുഎച്ച്ഒ പറയുന്ന മരുന്നുകളുടെ പരിശോധനാ റിപ്പോർട്ടും കമ്പനി ഹാജരാക്കിയിട്ടില്ല. ഈ മരുന്നുകളുടെ ബാച്ച് നമ്പരുകളും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉൽപ്പാദന തീയതിയും കാലാവധി എന്നുവരെ എന്നുള്ളതും പർച്ചേസ് ഇൻവോയ്സുകളിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ഏഴു ദിവസത്തിനുള്ളിൽ കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകിയില്ലെങ്കിൽ ഉൽപ്പാദനത്തിനുള്ള ലൈസൻസ് റദ്ദാക്കുമെന്നും ഹരിയാന ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു.
പ്രോമെതാസിൻ ഓറൽ സൊലൂഷൻ, കോഫെക്സ്മലിൻ ബേബി കഫ് സിറപ്പ്, മാക്കോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നീ പേരുകളിലുള്ള മരുന്നുകളാണ് ഗംബിയയിൽ കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്. പ്രൊപ്പെലിൻ ഗ്ലൈക്കോൾ, സോർബിറ്റോൾ സൊലൂഷൻ, സോഡിയം മീഥൈൽ പാരാബെൻ എന്നീ രാസവസ്തുക്കളാണ് ഈ മരുന്നുകളിൽ ഉൾപ്പെട്ടിട്ടുള്ളത്. നടപടികളെക്കുറിച്ച് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനി പ്രതികരിച്ചിട്ടില്ല.































