കണ്ണൂർ : എച്ച് ഡി എഫ് സി ബാങ്ക് വീടും സ്ഥലവും ജപ്തി ചെയ്തതോടെ ഭിന്നശേഷിയുള്ള മകളും രോഗിയായ മാതാവും ഉൾപ്പെടെയുള്ള കുടുംബം പെരുവഴിയിൽ. കുറുമാത്തൂരിൽ അബ്ദുള്ളയുടെ വീടാണ് ജപ്തി ചെയ്തത്. ജപ്തി ചെയ്ത് ഉദ്യോഗസ്ഥർ മടങ്ങിയതിന് പിന്നാലെ പിതാവിനെയും കാണാതായതായി മകൾ ഷബ്ന പറഞ്ഞു. മനോവിഷമത്തിൽ പിതാവ് ഫോണും ഉപേക്ഷിച്ച് ആരോടും പറയാതെ പോയെന്നും ഷബ്ന പറഞ്ഞു.
കണ്ണൂർ കുറുമാത്തൂർ സ്വദേശി അബ്ദുള്ള എച്ച് ഡി എഫ് സി ഹോം ലോൺസിൽ നിന്നുമെടുത്ത 25 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി. പോകാൻ ഇടമില്ലാതെ അർധ രാത്രിവരെ വീട്ടു മുറ്റത്തിരുന്ന കുടുംബത്തെ നാട്ടുകാർ ഇടപെട്ട് ഒരു ബന്ധുവിന്‍റെ വീട്ടിലെത്തിച്ചു. തന്‍റേയും മാതാവിന്‍റേയും ചികിത്സയ്ക്കായി ലക്ഷങ്ങൾ വേണ്ടി വന്നെന്നും ഇതാണ് ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നതെന്നും ശബ്ന പ്രതികരിച്ചു.