മലപ്പുറം: താൻ കുത്തുന്നത് കൊമ്പനോടാണെന്നും തന്നെ വളഞ്ഞിട്ട് കുത്താൻ ശ്രമിക്കുന്നത് കുങ്കിയാനകളാണെന്നും പി.വി. അന്‍വര്‍ എം.എൽ.എ. കേസുകൾ ഇനിയും വരും. ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം. കുറ്റവാളിയാക്കി ജയിലിലടക്കാനാണ് നീക്കം. എൽഎൽ.ബി പഠിക്കാൻ പറ്റുമോ എന്നതാണ് ചിന്തിക്കുന്നത്. ഫോൺ ചോർത്തുന്നതിൽ കേസില്ല. ഫോൺ ചോർത്തുന്നുണ്ടെന്ന് പറഞ്ഞതിലാണ് കേസ്, ഇതെന്ത് നീതിയാണ്? നിയമസഭയിൽ എവിടെ ഇരിക്കണമെന്നതു സംബന്ധിച്ച് നിയമവിദഗ്ധരുമായി സംസാരിച്ച് വേണ്ടത് ചെയ്യും.
സീറ്റില്ലെങ്കിൽ നിലത്തിരിക്കുമെന്നും പി.വി. അൻവർ പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ല. ഭരണപക്ഷത്തുനിന്ന് പ്രതിപക്ഷത്തേക്ക് എത്തിയതിൽ ഉത്തരവാദിത്തം എൽ.ഡി.എഫിനാണ്. സി.പി.എമ്മിന് എന്നെ പ്രതിപക്ഷമാക്കാൻ വ്യഗ്രതയാണെന്നും അൻവർ കുറ്റപ്പെടുത്തി. പി. ശശിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽനിന്ന് പിന്നോട്ടില്ല. പി. ശശിയുടെ വക്കീൽ നോട്ടീസിനെ നേരിടും. തനിക്കെതിരെ കൊലവിളി മുദ്രാവാക്യം എഴുതിക്കൊടുത്ത് വിളിപ്പിക്കുന്നവരെ അതേപോലെ നേരിടും. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.





























