പാലക്കാട്: താനും വി കുഞ്ഞിക്കൃഷ്ണനും ടി ഗോവിന്ദനും ജി സുധാകരനും ഒന്നും വിമതരല്ലെന്നും, തങ്ങൾ എല്ലാവരും കമ്മ്യൂണിസ്റ്റുകളാണെന്നും ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ ശശി പറഞ്ഞു. ഒറ്റപ്പാലത്ത് പാർട്ടിക്ക് സംഭവിച്ച വീഴ്ച്ച പരിശോധിക്കാൻ ബാധ്യസ്ഥരായ എല്ലാവരും പരിഗണിക്കണമെന്നും, അതിൽ യുഡിഎഫ് നേതൃത്വവും പെടുമെന്നും പി കെ ശശി പറഞ്ഞു. ആയിരക്കണക്കിന് പുതിയ വോട്ടർമരുടെ വർധനവ് ഇക്കുറി ഉണ്ടായിട്ടുണ്ട്. അഞ്ഞൂറോളം വോട്ടുകളാണ് വർധിച്ചത്. ബിജെപിയുടെ വോട്ട് ഗണ്യമായി വർധിക്കുകയും ചെയ്തുവെന്നും പി കെ ശശി. ഇത് അസ്വാഭാവികമായ ഒരു വർധനവാണ്. ഇത്രയും വർധനവ് ബി ജെ പി എങ്ങനെ സമാഹരിച്ചുവെന്നും പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫിന്റെ വോട്ടിൽ വർധനവുണ്ടായിട്ടില്ല. അങ്ങനെയല്ല എൽഡിഎഫ് ജയിച്ചത്. പക്ഷെ യുഡിഎഫ് വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിയിട്ടുണ്ട്. ഇതിന് കാരണമായത് എന്താണെന്ന് കണ്ടുപിടിക്കണം. യുഡിഎഫിന്റെ ഈ വിജയം ഏറ്റവും ആരോഗ്യകരമായ മാറ്റമാണെന്നും പി കെ ശശി നിരീക്ഷിച്ചു. 10 വർഷത്തെ സഹിക്കാനാവാത്ത ഭരണത്തിനും അഴിമതിക്കും എതിരായിട്ടാണ് ഞങ്ങൾ നിലപാട് സ്വീകരിച്ചത്. പാതി രാത്രി വീട് കയറി റെയ്ഡ് ചെയ്യുക, താൽപര്യമില്ലാത്ത ആളുകളെ കള്ളക്കേസിൽ കുടുക്കുക, അറസ്റ്റ് ചെയ്യുക, സഹകരണ സ്ഥാപനങ്ങൾ ഉപയോഗിച്ച് കൊളള നടത്തുക തുടങ്ങിയ എല്ലാത്തിനുമെതിരായ ജനകീയ മുന്നേറ്റമാണിതെന്നും പി കെ ശശി പ്രതികരിച്ചു. മന്ത്രിമാരുൾപ്പെടെ പരാജയപ്പെട്ടതിൽ ഒരു അത്ഭുതകരമായ സാഹചര്യവുമില്ലെന്നും ടീം യുഡിഎഫിനൊപ്പം തന്ന ഉറച്ചു നിൽക്കുമെന്നും പി കെ ശശി പറഞ്ഞു.





























