കോന്നി : ശക്തമായ മഴയിൽ കോന്നിയുടെ മലയോര മേഖലയിൽ വ്യാപകമായ നാശനഷ്ടം. പ്രമാടം, തണ്ണിത്തോട്, കലഞ്ഞൂർ, ചിറ്റാർ, സീതത്തോട് തുടങ്ങിയ പഞ്ചായത്തുകളിൽ വന്‍ നാശനഷ്ടം നേരിട്ടു. ശക്തമായ കാറ്റിലും മഴയിലും തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എലിമുള്ളുംപ്ലാക്കൽ ആഞ്ഞിലിമുറിയിൽ വീട്ടിൽ പ്രഭാകരന്റെ വീടിന്റെ പിന്നിലെ കെട്ട് ഇടിഞ്ഞുവീണ് അടുക്കള ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചു. വീടിനേക്കാള്‍ ഉയരത്തിലുള്ള ഭിത്തിയായതിനാല്‍ വീണ്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
വി കോട്ടയം വെള്ളപ്പാറ സിന്ധു ഭവനത്തിൽ ശ്രീതു കൃഷ്ണയുടെ വീടിന്റെ കിടപ്പുമുറിയും അടുക്കളയുടെ തറയും പൂർണ്ണമായി തകർന്നു. വീടിനുള്ളിൽ കുടുംബം ഉണ്ടായിരുന്നെങ്കിലും ഇവർ പരുക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്ക്. വി.കോട്ടയം വകയാർ കൊറ്റിനേത്ത് ലിജു ഭവനത്തിൽ എൽസി തോമസിന്റെ വീടിന് മുകളിലേക്ക് തേക്ക് മരം കടപുഴകി വീണ് വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. ഏകദേശം ഇരുപത്തയ്യായിരം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. ശക്തമായ കാറ്റിനെ തുടർന്ന് കോന്നിയിൽ പലയിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.
അതുംമ്പുംകുളം, ഞള്ളൂർ, ചൈനാമുക്ക്, വകയാർ എന്നിവടങ്ങളിൽ റോഡിന് കുറുകെ വീണ മരങ്ങൾ കോന്നിയിൽ നിന്ന് ഫയർഫോഴ്സ് എത്തി മുറിച്ച് മാറ്റി. അതിരുങ്കൽ – കുളത്തുമൺ റോഡിൽ മൺതിട്ട ഇടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ചിറ്റാർ – മണിയാർ റോഡിൽ നിർമ്മാണത്തിലിരുന്ന റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണു. കനത്ത മഴയെ തുടർന്ന് രാത്രിയിൽ മലയോര മേഖലയിലെ പലയിടങ്ങളിലും വൈദ്യുത ബന്ധം തടസപ്പെട്ടു. കലഞ്ഞൂർ കുറ്റിമണ്ണിൽ കനത്ത മഴയെ തുടർന്ന് നാല് കുടുംബങ്ങളെ കലഞ്ഞൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കലഞ്ഞൂരിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപതോളം പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.





























