റാന്നി: ദിവസങ്ങളായി കിഴക്കൻ മലയോര മേഖലകളിലെ അതിശക്തമായി തുടരുന്ന മഴയിൽ പമ്പാനദിയും കക്കാട്ടാറും കരകവിഞ്ഞു. തോരാതെ പെയ്യുന്ന മഴ മലയോര നിവാസികളെയും നദിയുടെ തീരവാസികളേയും ആശങ്കയിലാക്കുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം നദിയിൽ നിന്നും തോടുകൾ താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക് വെള്ളം കയറിയിരുന്നു. താലൂക്കിൻ്റെ കിഴക്ക് ഭാഗത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിരന്നു ഒഴുകിയിരുന്നു.വൈകുന്നേരങ്ങളിൽ മലയോര മേഖലകൾ അടക്കം മഴ ശക്തമായി തുടര്‍ന്നതോടെ രാത്രികാലത്ത് തീര പ്രദേശവാസികൾ ഉറക്കമില്ലാതെ കാത്തിരിക്കേണ്ടി വന്നു. ഒടുവില്‍ ഇന്നലെ വെളുപ്പിനോടെ വെള്ളത്തിന്‍റെ വരവ് കുറഞ്ഞതോടെയാണ് ആശങ്ക അകന്നത്. റാന്നി ഇട്ടിയപ്പാറ, സ്വകാര്യ ബസ് സ്റ്റാന്‍ഡ്, മാമ്മുക്ക്, പേട്ട, ബൈപ്പാസ് ജംങ്ഷനുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുമെന്ന് ഭയന്ന വ്യാപാരികൾ രാത്രിയിൽ കരുതലോടെ കാത്തിരുന്നങ്കിലും കൂടുതല്‍ വെള്ളം ഉയരാതിരുന്നത് ആശ്വാസമേകി.2018-ലെ പ്രളയത്തിൽ തകർന്ന വ്യാപാര മേഖല പിന്നീട് 2022 അവസാനമായപ്പോഴും കോവിഡ് വ്യാധിയുടെ പരിക്കിൽ പെടുകയും ചെയ്ത ശേഷമാണ് വീണ്ടും മഹാപ്രളയത്തിൻ്റെ ഓർമ്മയിൽ ആശങ്കയിലായത്. കനത്ത മഴയില്‍ മലയോര മേഖലകളിൽ പലയിടത്തും മണ്ണിടിച്ചിലും വീടുകള്‍ക്ക് നാശവുമുണ്ടായിട്ടുണ്ട്.റവന്യൂ,കൃഷി വകുപ്പുകളുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോഴെ ഈ വർഷത്തെ നഷ്ടത്തിന്‍റെ തോത് കൂടുതല്‍ വ്യക്തമാകു.
അതിശക്തമായി തുടരുന്ന മഴയിൽ പമ്പാനദിയും കക്കാട്ടാറും കരകവിഞ്ഞു
RECENT NEWS
Advertisment



























