ചെന്നൈ : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്ടർ ചെന്നൈയിൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് അപകട വിവരങ്ങൾ സംബന്ധിച്ച് പാർലമെന്റിൽ വിശദീകരണം നൽകും. അതിന് ശേഷം പ്രതിരോധ മന്ത്രി അപകടം നടന്ന സ്ഥലത്തേക്ക് എത്തുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ കേന്ദ്ര മന്ത്രിസഭ അടിയന്തിര യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രതിരോധ മന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. ഇതിന് ശേഷമാണ് ക്യാബിനെറ്റ് ചേരുന്നത്.
ബിപിൻ റാവത്തും കുടുംബവും സഞ്ചരിച്ച വ്യോമസേനയുടെ എം ഐ 17 V5 ഹെലിക്കോപ്ടറാണ് അപകടത്തിൽപ്പെട്ടത്. 14 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ നാല് പേർ മരിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേവരുടെ നില അതീവ ഗരുതരമാണെന്നാണ് പുറത്ത് വരുന്ന വിവരം. സുലൂർ വ്യോമ കേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടർ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായാണ് അപകടത്തിൽപ്പെട്ടത്.
രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ബിപിൻ റാവത്തിനെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ നില ഗരുതരമാണ്. അപടകമുണ്ടായ സ്ഥലത്തേക്ക് ആദ്യമോടിയെത്തിയത് നാട്ടുകാരാണ്. ഇവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടത്തിൽ നടത്തിയത്. പിന്നീട് സൈന്യം രക്ഷാ പ്രവർത്തനം ഏറ്റെടുത്തു.





























