തിരുവനന്തപുരം : പോലീസിനായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നത് ധൂർത്തും ബാധ്യതയുമാണെന്ന ആരോപണങ്ങൾക്കിടെ ടെക്നിക്കൽ ബിഡ് ഡിസംബർ നാലിന് തുറക്കും. പോലീസ് ആസ്ഥാനത്ത് ഡിജിപി, ഭരണ വിഭാഗം എഡിജിപി, സ്റ്റോർ പർച്ചേസ് ഡിപ്പാർട്ട്മെന്റ് അഡി.സെക്രട്ടറി എന്നിവരടങ്ങുന്ന സാങ്കേതിക സമിതിയാണ് ബിഡ് തുറക്കുന്നത്. ബിഡിന്റെ പരിശോധന 6ന് പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ നടക്കും. 2020 ഏപ്രിലിലാണ് ഡൽഹി പവൻഹാൻസ് കമ്പനിയിൽനിന്ന് ഒരു വർഷത്തേക്ക് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക. ഈ കരാർ 2021 ഏപ്രിലിൽ അവസാനിച്ചു.
പുതിയ ടെൻഡർ വിളിക്കാൻ ഡിജിപി നൽകിയ ശുപാർശ കോവിഡ് ബാധയെത്തുടർന്ന് മുന്നോട്ടു പോയില്ല. പിന്നീട് ഒക്ടോബർ മാസത്തിൽ ടെൻഡർ നടപടികൾ ആരംഭിച്ചു. 6 പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്റർ 3 വർഷത്തേക്കാണ് വാടകയ്ക്കെടുക്കുന്നത്. കൂടുതൽ പഴക്കം പാടില്ല, മാസം 20 മണിക്കൂറിൽ കൂടുതൽ പറക്കേണ്ടിവരും തുടങ്ങിയ നിബന്ധനകളുണ്ട്. സാമ്പത്തിക പ്രതിസന്ധിക്കിടെ പവൻഹാൻസ് കമ്പനിയുടെ 10 സീറ്റുള്ള ഹെലികോപ്റ്റർ 1.44 കോടി രൂപയ്ക്ക് വാടകയ്ക്കെടുത്തത് നേരത്തെ രാഷ്ട്രീയ വിവാദമായിരുന്നു. ടെൻഡർ വിളിക്കാതെയായിരുന്നു ഇടപാട്.
കുറഞ്ഞ നിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു മൂന്നിരട്ടി ഉയർന്ന നിരക്കു പറഞ്ഞ കമ്പനിയുടെ കോപ്റ്റർ വാടയ്ക്കെടുക്കാനുള്ള തീരുമാനമാണ് വിവാദമായത്. ബെംഗളൂരുവിലെ ചിപ്സൺ ഏവിയേഷൻ ഇതേ തുകയ്ക്ക് 3 ഹെലികോപ്റ്ററുകൾ വാടകയ്ക്കു നൽകാമെന്ന് സമ്മതിച്ചെങ്കിലും സർക്കാർ അംഗീകരിച്ചില്ല. ഹെലികോപ്റ്റർ വാടക, സംരക്ഷണം എന്നിവയ്ക്കായി സംസ്ഥാന സർക്കാർ ചെലവാക്കിയത് 22.21 കോടി രൂപയാണ്. പാർക്കിങ് ഫീസ് ഇനത്തിൽ മാത്രം 56.72 ലക്ഷം ചെലവഴിച്ചു. കേരളം 1.44 കോടി രൂപ പ്രതിമാസ വാടക നൽകി വാടകയ്ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്‌ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം രൂപ മാത്രമാണ്.





























