പത്തനംതിട്ട : വാഹനാപകടത്തില്‍ വലതുകാല്‍ നഷ്ടപെട്ട തയ്യല്‍ തൊഴിലാളിക്ക് 1,76,36,000 രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി വിധി. തമിഴ്‌നാട് സ്വദേശി അമ്മയ് അപ്പനാണ് (48) തൊഴിൽ ചെയ്തു ജീവിക്കാൻ കഴിയില്ലെന്നു കണ്ടെത്തി ഹൈക്കോടതി നഷ്ടപരിഹാര തുക വർധിപ്പിച്ചത്. പത്തനംതിട്ട മോട്ടർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണലിന്റെ വിധി ചോദ്യം ചെയ്ത് ഇൻഷുറൻസ് കമ്പനിയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുണി വാങ്ങി ഷർട്ട് തുന്നി കടകളിൽ വിതരണം ചെയ്തായിരുന്നു അമ്മയ് അപ്പന്‍ ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. 2012 ഡിസംബർ 18ന് അമ്മയ് അപ്പനും സഹോദരനും കൂടി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ചെല്ലക്കാട് വെച്ച് എതിരെ വന്ന കാറിടിച്ച് അമ്മയ് അപ്പന്‍റെ കാല് നഷ്ടമായത്.
ഒട്ടേറെ ശസ്ത്രക്രിയകൾ നടത്തിയെങ്കിലും കാലു മുറിച്ചു മാറ്റേണ്ടി വന്നു. പത്തനംതിട്ട എംഎസിടിയിൽ നഷ്ട പരിഹാരത്തിനായി ഹര്‍ജി നല്‍കി. ജില്ലാ മെഡിക്കൽ ബോര്‍ഡ് 80% വൈകല്യം ഉള്ളതായി കണ്ടെത്തി. എംഎസിടി വൈകല്യം 95% ആണെന്നും തൊഴിൽ ചെയ്തു ജീവിക്കാൻ കഴിയില്ലെന്നും കണ്ടെത്തി നഷ്ടപരിഹാരമാ യി 90,31,826 രൂപയും ഹർജി തീയതി മുതൽ 9% പലിശയും കോടതിചെലവായി 5,43,182 രൂപയും നൽകാൻ വിധിച്ചു. ഇൻഷുറൻസ് കമ്പനി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ഇയാൾക്കു വരുമാനം ഉണ്ടാക്കാനുള്ള കഴിവ് 100% നഷ്ടമായതായി കണ്ടെത്തി. 2,23,6000 രൂപ അഡിഷനൽ നഷ്ട പരിഹാര തുകയും വിധിച്ചു. പലിശയും കോടതി ചെലവും ഉൾപ്പെടെ ഇൻഷുറൻസ് കമ്പനി 1,76,36,000 രൂപ 1.നഷ്ടപരിഹാരം നൽകണമെന്നാണു വിധി. ഹർജികാർക്കു വേണ്ടി അഡ്വ.മാത്യു ജോർജ്, അഡ്വ.എ.എൻ.സന്തോഷ് എന്നിവർ ഹാജരായി.






























