കൊച്ചി: മുന്‍ മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടി മുതൽ കേസില്‍ പ്രതികൾക്കെതിരെ കുടുതൽ വകുപ്പുകൾ ചുമത്തണമെന്ന് ഹൈക്കോടതി. പ്രതികൾക്കെതിരെ ഐപിസി 409 പ്രകാരം കുറ്റം ചുമത്തി വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതിയിലെ ഹർജിയിലെ ആവശ്യം. ഉത്തരവാദിത്വപ്പെട്ട പദവിയിലിരിക്കുന്നവർക്കെതിരായ വഞ്ചനാക്കുറ്റം കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി എതിർകക്ഷികൾക്ക് നോട്ടീസയച്ചിരുന്നു. നിലവിൽ നെടുമങ്ങാട് കോടതിയിലാണ് കേസിന്‍റെ വിചാരണ നടക്കുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു.
1990 ൽ തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തിൽ ക്രിത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്‍റണി രാജു കോടതി ക്ലർക്കിന്‍റെ സഹായത്തോടെയാണ് അടിവസ്ത്രം മാറ്റിയതാണെന്നാണ് കേസ്.






























