കൊച്ചി : ഇടുക്കി ജില്ലയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാരിന്റെ പട്ടയ വിതരണ നീക്കങ്ങൾക്ക് തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. 1964-ലെ ചട്ടപ്രകാരം പട്ടയം നല്‍കുന്നതിലുണ്ടായിരുന്ന സ്റ്റേ നീക്കിയെങ്കിലും കോടതി നല്‍കിയ കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഇടുക്കിയില്‍ ആയിരത്തിലധികം പട്ടയങ്ങള്‍ ഇത്തരത്തില്‍ നിയമം ലംഘിച്ച് വിതരണം ചെയ്തതായും ഹര്‍ജിക്കാര്‍ അറിയിച്ചു.
തുടര്‍ന്ന് പട്ടയ വിതരണത്തില്‍ ഹൈക്കോടതി ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് ജസ്റ്റിസ് അനില്‍.കെ.നരേന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. പട്ടയ വിതരണ നടപടികള്‍ ആരംഭിച്ച ഓരോരുത്തരുടെ കാര്യത്തിലും കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന കാര്യം ചീഫ് സെക്രട്ടറി ബോധ്യപ്പെടുത്തണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. നടപടിക്രമങ്ങളെല്ലാം നേരത്തെ പൂര്‍ത്തിയായതാണെന്നും സ്റ്റേ നീക്കിയപ്പോള്‍ പട്ടയ വിതരണ നടപടികള്‍ ആരംഭിച്ചതാണെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി പൂര്‍ണ്ണമായും അംഗീകരിച്ചില്ല. തുടര്‍ന്നാണ് പട്ടയ വിതരണവുമായി ബന്ധപ്പെട്ട എല്ലാ തുടര്‍ നടപടികളും കോടതി സ്റ്റേ ചെയ്തത്.





























