ബ്രഹ്‌മപുരം: തീപിടുത്തത്തില്‍ ജില്ലാകളര്‍ക്കും കൊച്ചി മേയര്‍ക്കുമെതിരെ ഹൈക്കോടതിയുടെ നിശിതവിമര്‍ശനം. വിഷയം പരിഗണിക്കുമ്പോള്‍ എന്തുകൊണ്ടാണ് കളക്ടര്‍ ഓണ്‍ലൈനില്‍ ഹാജരായത് എന്നതാണ് കോടതി പ്രധാനമായും ഉന്നയിച്ച ചോദ്യം. തീപിടുത്തം കുട്ടിക്കളിയല്ലെന്നും കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങള്‍ നീറിപ്പുകയുകയാണെന്നും കോടതി പറഞ്ഞു. ബ്രഹ്‌മപുരം പ്ലാന്റിലെ തീപിടിത്തം സംബന്ധിച്ച് ഇന്ന് മലിനീകരണനിയന്ത്രണബോര്‍ഡ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ബ്രഹ്‌മപുരം പ്ലാന്റിന്റെ അവസ്ഥ വളരെ മോശമാണെന്നാണ് മലിനീകരണനിയന്ത്രണബോര്‍ഡിന്റെ റിപ്പോര്‍ട്ടിലുള്ളത്. മലിനീകരണ നിയന്ത്രണബോര്‍ഡിനേയും കോടതി വിമര്‍ശിച്ചു. ഇത്രയേറെ മോശമായ പ്ലാന്റിനെ എങ്ങനെ നിലനിര്‍ത്താന്‍ സാധിക്കുന്നു എന്നതായിരുന്നു കോടതിയുടെ ചോദ്യം. ബ്രഹ്‌മപുരം വിഷയത്തില്‍ കളക്ടര്‍ നേരിട്ട് ഹാജരാകാത്തതില്‍ ഹൈക്കോടതി നേരത്തെയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എറണാകുളം കളക്ടറായിരുന്ന രേണു രാജ് കോടതിയിലെത്താന്‍ ഹൈക്കോടതി ആദ്യം നിര്‍ദേശം നല്‍കിയെങ്കിലും അവര്‍ ഹാജരായില്ല. പകരം ദുരന്തനിവാരണ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥയാണ് കോടതിയിലെത്തിയത്.
അന്നും കളക്ടര്‍ നേരിട്ട് ഹാജരാകാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. തന്റെ അയല്‍ക്കാരിയായ കളക്ടര്‍ക്ക് ഇതുവരെ പുകയുടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ലേയെന്ന് കോടതി പരിഹാസരൂപേണ ചോദിച്ചിരുന്നു. കളക്ടര്‍ കോടതിയിലേക്ക് എത്തി കാര്യങ്ങള്‍ പറഞ്ഞാല്‍ കളക്ടര്‍ സ്വീകരിച്ചതു പോലുള്ള മുന്‍കരുതല്‍ തങ്ങള്‍ക്കും എടുക്കാമല്ലോ എന്ന് കോടതി വാക്കാല്‍ പറഞ്ഞിരുന്നു. പിന്നീട് രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. തീപിടുത്തത്തെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കോര്‍പറേഷന്‍ ഹാജരാക്കേണ്ടതുണ്ട്. കോര്‍പറേഷന്റെ നിലപാട് വ്യക്തമാക്കിയ ശേഷമായിരിക്കും കോടതി വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുന്നത്. ബ്രഹ്‌മപുരത്തെ തീയണയ്ക്കല്‍ ഇനിയും പൂര്‍ണമായിട്ടില്ല. കൂടാതെ, ഇപ്പോഴും പുകശല്യം രൂക്ഷമായി തുടരുകയാണ്.





























