ഉഡുപ്പി : ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി. കടുത്ത പ്രതിഷേധത്തിനൊടുവിൽ കളക്ടറുടെ ഇടപെടലിനെ തുടർന്ന് ഹിജാബ് ധരിച്ച് ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി. കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ഹിജാബ് ധരിച്ചെത്തിയവരെ പുറത്തിരുത്തിയത് കർണാടക ഉഡുപ്പി സർക്കാർ വനിതാ കോളേജിൽ ആയിരുന്നു.
ക്ലാസ് റൂമില്‍ ഹിജാബ് ധരിക്കാന്‍ അനുമതിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ രുദ്ര ഗൌഡ അറിയിച്ചത്. ഹിജാബ് ധരിച്ചെത്തിയ മുസ്ലിം വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ കയറ്റാതിരുന്നത് പ്രതിഷേധത്തിനും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ ജില്ലാ കളക്ടര്‍ കുര്‍മ റാവോ ഇടപെടുന്നത്. വിദ്യാര്‍ത്ഥിനികളുടെ ഭരണഘടനാ പരമായ അവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കളക്ടര്‍ വ്യക്തമാക്കുകയായിരുന്നു.
ഇതിന് പിന്നാലെ കളക്ടര്‍ വിഷയം പരിഹരിക്കുകയായിരുന്നു. ഹിജാബോട് കൂടി തന്നെ ക്ലാസില്‍ കയറാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി ലഭിക്കുകയായിരുന്നു. ഹിജാബ് ധരിച്ചെത്തിയതിന് പിന്നാലെ സര്‍ക്കാര്‍ കോളേജില്‍ മൂന്ന് ദിവസമാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചത്.
കോളേജിനകത്ത് അറബിയും ഉറുദുവും ബ്യാരി ഭാഷയും സംസാരിക്കരുതെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹിന്ദി , കന്നഡ, കൊങ്കിണി, തുളു ഭാഷകളില്‍ മാത്രമേ കോളേജില്‍ വളപ്പില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്നാണ് ഉത്തരവ്. ഹിജാബ് വിഷയത്തില്‍ രക്ഷിതാക്കളെത്തി ചര്‍ച്ച നടത്തിയിട്ടും കോളേജ് അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. മുസ്ലീം സമുദായത്തില്‍ നിന്നുള്ള 60 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും ആറ് പേരൊഴികെ ആരും ഹിജാബ് ധരിക്കുന്നില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
































