ഹൈദരാബാദ് : തയ്യൽക്കാരനായ ഭർത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ചുനൽകാത്തതിൽ മനംനൊന്ത് ഹൈദരാബാദിൽ യുവതി ജീവനൊടുക്കി. 35കാരിയായ വിജയലക്ഷ്മിയെയാണ് വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബ്ലൗസിന്റെ പേരിൽ ഭർത്താവുമായി വഴക്കിട്ടതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. അംബർപേട്ട് പ്രദേശത്തെ ഗോൽനാക തിരുമല നഗറിൽ ഭർത്താവ് ശ്രീനിവാസിനും രണ്ട് മക്കൾക്കൊപ്പമായിരുന്നു വിജയലക്ഷ്മിയുടെ താമസം. തയ്യൽക്കാരനായ ശ്രീനിവാസ് കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് ഒരു ബ്ലൗസ് തയ്ച്ചുനൽകിയിരുന്നു. എന്നാൽ ഇത് വിജയലക്ഷ്മിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ബ്ലൗസ് മാറ്റി തയ്ച്ചുനൽകണമെന്ന ഭാര്യയുടെ ആവശ്യം ശ്രീനിവാസ് നിരസിച്ചു. ഇതേചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. ഇതിനുശേഷം വിജയലക്ഷ്മി മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിന്നു.
വൈകിട്ട് സ്കൂൾവിട്ട് കുട്ടികൾ തിരിച്ചെത്തിയപ്പോൾ മുറിപൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും വിജയലക്ഷ്മി വാതിൽ തുറന്നില്ല. കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ ശ്രീനിവാസ് ബലംപ്രയോഗിച്ച് മുറി തുറന്നപ്പോഴാണ് വിജയലക്ഷ്മിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മുമ്പും വഴക്കിടുന്ന സമയത്ത് ഭാര്യ മുറിയിൽ കയറി വാതിൽ അടയ്ക്കാറുണ്ടെന്നും സംഭവദിവസവും ഇതിൽ അസ്വഭാവികത തോന്നിയില്ലെന്നും ഭർത്താവ് മൊഴി നൽകിയതായി അബർപേട്ട് ഇൻസ്പെക്ടർ പി സുധാകർ പറഞ്ഞു.





























