ന്യൂഡൽഹി: സിജെപിയുടെ ചലോ സൻസദ് മാർച്ചിൽ വിദ്യാർഥികളോടൊപ്പം പങ്കെടുത്ത് റാപ്പർ ഹനുമാൻകൈൻഡ്. ഇന്ത്യൻ ക്രിക്കറ്റ് ജേഴ്സിയും മുഖാവരണവും ധരിച്ച് പ്രതിഷേധക്കാർക്കൊപ്പം ഹനുമാൻകൈൻഡ് നടക്കുന്ന ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാർക്കെതിരെ പോലീസ് പ്രയോഗിച്ച നടപടിയെ രൂക്ഷമായി വിമർശിച്ചാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. പ്രതിഷേധത്തെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചും ലാത്തികൊണ്ട് മർദിച്ചതിന്റെ വീഡിയോയും ദേശീയപതാകയേന്തി മുദ്രാവാക്യം വിളിക്കുന്ന സമരക്കാരുടെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കാണാം.
‘വ്യത്യസ്തമായ രണ്ട് തരം പ്രതിഷേധങ്ങൾ ഞാൻ നേരിട്ട് കണ്ടു. ഒന്ന് ജനങ്ങൾ സൃഷ്ടിച്ചത്. മറ്റൊന്ന് ഈ പ്രതിഷേധങ്ങളോടുള്ള ഭരണകൂടത്തിന്റെ പ്രതികരണം സൃഷ്ടിച്ചത്’ എന്ന കുറിപ്പാണ് വീഡിയോയ്ക്കൊപ്പം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ടൊവിനോ തോമസ്, വിസ്മയ മോഹൻലാൽ, രഞ്ജിനി ഹരിദാസ്, സിജ റോസ്, നോയ്‌ല ഫ്രാൻസി എന്നിവരും ഇതിനോടകം വിദ്യാർഥികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങളാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.






























