ഷാർജ : വീടുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന ഒൻപതംഗ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരായ പ്രതികളിൽ ഒരു സ്ത്രീയുമുണ്ട്. വീടുകൾ കവർച്ച ചെയ്യാൻ വിദഗ്ധരായ ഇവർ വിവിധ മോഷണക്കേസുകളിൽ പ്രതികളാണ്.
ഇവരിൽ നിന്നും വൻതോതിൽ ആഭരണങ്ങളും വിവിധ രാജ്യങ്ങളുടെ കറൻസികളും 4.15 ലക്ഷം ദിർഹമും പിടിച്ചെടുത്തതായി ഷാർജ സിഐഡി തലവൻ കേണൽ ഉമർ അബുസ്സൗദ് പറഞ്ഞു. ദേശി പൗരൻ രാജ്യത്തിനു പുറത്തു പോയപ്പോൾ വീട്ടിൽ മോഷണം നടന്നെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
മുഖ്യപ്രതിയെ താമസ സ്ഥലത്തു തന്നെ അറസ്റ്റ് ചെയ്തു. പണവും പിടിച്ചെടുത്തതായി കേണൽ ഉമർ പറഞ്ഞു. ഇയാളിൽ നിന്നു ലഭിച്ച വിവരത്തെ തുടർന്നാണ് മറ്റുള്ളവരും പിടിയിലായത്. പരിസരം നിരീക്ഷിക്കാൻ കഴിയുന്ന ക്യാമറകൾ വീടുകളിൽ സ്ഥാപിക്കണമെന്ന് കേണൽ ഉമർ വീട്ടുടമകളെ ഓർമിപ്പിച്ചു. വീടുകളിൽ നിന്ന് യാത്ര പോകുന്നവർ വൻ തുകയും സ്വർണാഭരണങ്ങളും മറ്റും സുരക്ഷിതമായി സൂക്ഷിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.