തിരുവനന്തപുരം: സിറ്റിംഗ് സീറ്റുകള്‍ പലതും കൈവിടുമോ എന്ന കനത്ത ആശങ്കയില്‍ സി.പി.എം. ഇതില്‍ പലതും ഉറച്ച കോട്ടകളാണെന്നതാണ് ഏറെ പ്രാധാന്യം. യു.ഡി.എഫ് അനുകൂല സാഹചര്യം ശക്തമായതാണ് ഇത്തരമൊരു ആശങ്കയിലേക്ക് എത്തിച്ചതെന്നാണ് നേതാക്കള്‍ നല്‍കന്ന സൂചന. വോട്ടുകച്ചവടത്തിനൊപ്പം പട്ടികവര്‍ഗ വിഭാഗങ്ങളിലടക്കം തെറ്റിദ്ധാരണയുണ്ടാക്കി വോട്ട് തങ്ങള്‍ക്കനുകൂലമാക്കാനും യു.ഡി.എഫ് വ്യാപക ശ്രമം നടത്തിയെന്നും സി.പി.എം കരുതുന്നു.
നെന്മാറ, നിലമ്പൂര്‍, അടൂര്‍, തൃപ്പൂണിത്തുറ തുടങ്ങിയ സുപ്രധാന സിറ്റിംഗ് സീറ്റുകള്‍ വലത്തോട്ട് ചാഞ്ഞേക്കും എന്ന് സി.പി.എം കണക്കുകൂട്ടുന്നുണ്ട്. ഇതില്‍ നെന്മാറ ഇടതുപക്ഷത്തിന്റെ ഉറച്ചകോട്ടയെന്ന് വിശേഷണമുള്ള മണ്ഡലമാണ്. ഇവിടെ വിജയം കൈവിട്ടുപോകില്ലെങ്കിലും നാമമാത്രമായ ഭൂരിപക്ഷം മാത്രമായിരിക്കും ലഭിക്കുകയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
പത്തനംതിട്ട ജില്ലയില്‍ ഏറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നില്ല. യു.ഡി.എഫില്‍ നിന്നും പിടിച്ചെടുത്ത കോന്നിയിലും ആറന്മുളയിലും വലിയ വിജയ പ്രതീക്ഷയില്ല. മുന്‍ എം.എല്‍.എ അടൂര്‍ പ്രകാശ് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി മണ്ഡലത്തില്‍ സജീവമായിരുന്നു. ഇത് വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തി. ആറന്മുളയില്‍ വീണാ ജോര്‍ജ്ജിന് ഓര്‍ത്തഡോക്സ് സഭയില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. കഴിഞ്ഞ പ്രാവശ്യം പരസ്യ പിന്തുണയുമായി വന്നവര്‍ ഇത്തവണ നിശബ്ദമായിരുന്നു. റാന്നിയില്‍ ജനകീയനായ രാജു എബ്രഹാമിന് സീറ്റ് നല്‍കാതിരുന്നതും തിരിച്ചടിയാകും. ഇവിടെ കേരളാ കോണ്‍ഗ്രസിന് ശക്തമായ മത്സരം കാഴ്ച്ചവെക്കുവാന്‍ കഴിഞ്ഞിട്ടില്ല. അടൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായ ഒരു സഹതാപ തരംഗം അവസാന സമയത്ത് ഉണ്ടായി. നിലവില്‍ തിരുവല്ലയില്‍ മാത്രമാണ് എല്‍.ഡി.എഫിന് അല്‍പ്പമെങ്കിലും പ്രതീക്ഷയുള്ളത്.