റിയാദ് : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോവുകയായിരുന്ന സൗദി അറേബ്യയുടെ ‘വാഡിയൻ’, ഖത്തറിന്റെ ‘അൽ റെക്കയ്യാത്ത്’ എന്നീ എണ്ണക്കപ്പലുകൾക്കു നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ശക്തമായി അപലപിച്ചു. കപ്പലുകളിലെ ജീവനക്കാരുടെ ജീവന് ഭീഷണിയുയർത്തിയ ഈ നടപടി, രാജ്യാന്തര കപ്പൽ ഗതാഗതത്തിന്റെയും ആഗോള ഊർജ്ജ വിതരണത്തിന്റെയും സുരക്ഷയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് ജിസിസി വിലയിരുത്തി. രാജ്യാന്തര നിയമങ്ങളും കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയവും ലംഘിച്ച് ബഹ്റൈനും കുവൈത്തിനും നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെയും കൗൺസിൽ അംഗരാജ്യങ്ങൾ കുറ്റപ്പെടുത്തി.
കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുണ്ടാക്കിയ ഉടമ്പടിയുടെ ലംഘനമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും ജിസിസി വ്യക്തമാക്കി. അംഗരാജ്യങ്ങളുടെ സുരക്ഷ ഒന്നാണെന്നും ഏതെങ്കിലും ഒരു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം ജിസിസിക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമായി കണക്കാക്കുമെന്നും കൗൺസിൽ ആവർത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾ അനുസരിച്ച് സ്വയം പ്രതിരോധിക്കാനും പരമാധികാരവും സുരക്ഷയും സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അംഗരാജ്യങ്ങൾക്ക് അവകാശമുണ്ട്. ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്തം ഇറാന് മാത്രമായിരിക്കുമെന്നും ഇത്തരം ശത്രുതാപരമായ നീക്കങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ വിപണിയെയും ഗുരുതരമായ പ്രതിസന്ധിയിലാക്കുമെന്നും ജിസിസി മുന്നറിയിപ്പ് നൽകി. രാജ്യാന്തര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാൻ സുരക്ഷാ കൗൺസിൽ ഉൾപ്പെടെയുള്ള രാജ്യാന്തര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ജിസിസി ആവശ്യപ്പെട്ടു.






























