പെരുമ്പാവൂർ : നെല്ലിമോളത്ത് ആശുപത്രി മാലിന്യം തള്ളിയവരിൽ നിന്ന് 50000 രൂപ പിഴ ഈടാക്കി. കണ്ടന്തറ സ്വദേശി അൻസാർ , പേഴക്കാപ്പിള്ളി സ്വദേശി അൻഷാദ്, എന്നിവരിൽ നിന്നാണ് പിഴ ഈടാക്കിയത്. മാലിന്യം തിരിച്ച് കോരിക്കുകയും ചെയ്തു. രായമംഗലം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മുടത്തോടിന് സമീപം കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു ലോഡ് മാലിന്യം തള്ളിയത്.
ആശുപത്രികളിലെ ഓപ്പറേഷൻ, പരിശോധനകൾ എന്നിവക്ക് ഉപയോഗിച്ച വസ്തുക്കൾ, ക്ലോസെറ്റ് എന്നിവയാണ് ജനവാസ കേന്ദ്രങ്ങളിൽ തള്ളിയത്. “മാലിന്യത്തിൽ നിന്നും കിട്ടിയ അഡ്രസിൽ ബന്ധപ്പെട്ടപ്പോൾ വേസ്റ്റ് മാനേജ്മെൻറ് കമ്പനിക്കാണ് സംസ്കരിക്കാൻ കരാർ നൽകിയതെന്ന് വ്യക്തമായി. പഞ്ചായത്ത് അധികൃതർ പോലീസിൽ പരാതി നൽകി. തുടർന്ന് മാലിന്യങ്ങൾ ഇവിടെ നിന്നും മാറ്റുന്നതിനായി വന്ന രണ്ടു വാഹനങ്ങൾ പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേർന്ന് തടഞ്ഞു.
ജനദ്രോഹപരമായ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് രായമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി അജയകുമാർ പറഞ്ഞിരുന്നു. ഡി .വൈ. എഫ്. ഐ. പ്രവർത്തകർ, റെസിഡൻസ് ഭാരവാഹികൾ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോയ് വെള്ളാഞ്ഞിയിൽ തുടങ്ങിയവർ ഇടപെട്ടതോടെയാണ് വാഹനങ്ങളുമായി എത്തിയവരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.





























