ന്യൂഡൽഹി : തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സരോജിനി നഗറിൽ ഗൃഹനാഥനെ ആക്രമിച്ച് വീട് കൊള്ളയടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ആർ.കെ.പുരം നിവാസി ശുഭം(20) നിസാമുദ്ദീനിൽ താമസിക്കുന്ന ആസിഫ്(19) ജാമിയ നഗർ മുഹമ്മദ് ഷരീഫുൽ മുല്ല(41) എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ കാമുകിയ്ക്ക് വിലകൂടിയ സമ്മാനങ്ങൾ വാങ്ങി നൽകാനാണ് മൂവർസംഘം കൊള്ള നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു മൾട്ടിനാഷണൽ കമ്പനിയിലെ സി.ഇ.ഒ.യായ ആദിത്യകുമാറിന്റെ വീട്ടിൽ മൂന്നംഗസംഘം കവർച്ച നടത്തിയത്. പട്ടാപ്പകൽ വീട്ടിനകത്തേക്ക് ഇരച്ചെത്തിയ സംഘം കുമാറിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം ലാപ്ടോപ്പും മൊബൈൽ ഫോണും ഉൾപ്പെടെ കവരുകയായിരുന്നു. കുമാറിനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ വീട്ടിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.
വൈകീട്ട് 3.30-ഓടെ കോളിങ് ബെൽ കേട്ടാണ് താൻ വാതിൽ തുറന്നതെന്നാണ് കുമാറിന്റെ പരാതിയിൽ പറയുന്നത്. വാതിൽ തുറന്നയുടൻ തോക്ക് ചൂണ്ടിയെത്തിയ മൂന്നംഗസംഘം വീടിനകത്തേക്ക് ഇരച്ചു കയറുകയായിരുന്നു. തുടർന്ന് തന്നെ മർദിച്ച് കെട്ടിയിട്ടു. ലാപ്ടോപ്പ്, മൊബൈൽ ഫോൺ, വസ്ത്രങ്ങൾ സൂക്ഷിച്ച ഒരു ബാഗ്, ജാക്കറ്റ്, ഷൂസ്, വാച്ച്, സ്കൂട്ടർ എന്നിവ മൂന്നംഗസംഘം കവർന്നതായും പരാതിയിലുണ്ടായിരുന്നു. കവർച്ചയ്ക്ക് ശേഷം സ്വയം കെട്ടഴിച്ച ആദിത്യകുമാർ മറ്റൊരു ലാപ്ടോപ്പിൽനിന്ന് ഫെയ്സ്ബുക്ക് വഴിയാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് ബന്ധുക്കൾ പോലീസിനും വിവരം കൈമാറി. കവർച്ചാസംഘത്തിലെ ഒരാളെ ശുഭം എന്ന് മറ്റുള്ളവർ വിളിച്ചിരുന്നതായി ആദിത്യകുമാർ മൊഴി നൽകിയിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് ശുഭം എന്ന പേരുള്ള 150-ഓളം ക്രിമിനലുകളുടെ ചിത്രങ്ങൾ പോലീസ് ആദിത്യകുമാറിന് നൽകി. ഇതിൽ നിന്ന് വീട്ടിൽ കവർച്ചയ്ക്കെത്തിയ ആളെ തിരിച്ചറിഞ്ഞു.
മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ വെള്ളിയാഴ്ചയാണ് ശുഭത്തെയും കൂട്ടാളികളായ രണ്ടുപേരെയും പോലീസ് പിടികൂടിയത്. മോഷ്ടിച്ച സ്കൂട്ടറിൽ യാത്രചെയ്യുന്നതിനിടെ മൂവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ ശുഭം അടക്കമുള്ള പ്രതികൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ ജൂലായിൽ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ അറസ്റ്റിലായ ശുഭം നവംബറിലാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ജയിലിൽവെച്ചാണ് ആസിഫുമായി പരിചയത്തിലായതെന്നും ആസിഫ് ജയിലിന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കവർച്ച ആസൂത്രണം ചെയ്തതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ശുഭത്തിനെതിരെ നേരത്തെ രണ്ട് കവർച്ചാക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ആസിഫ്, മുല്ല എന്നിവർ മൂന്ന് കേസുകളിലും പ്രതികളാണ്. ഇവരിൽനിന്ന് രണ്ട് സ്കൂട്ടറുകളും നാല് മൊബൈൽ ഫോണുകളം ലാപ്ടോപ്പും വാച്ചും അടക്കം കണ്ടെടുത്തതായും പോലീസ് പറഞ്ഞു.
































