കോട്ടയം: രാസലഹരിയായ എം.ഡി.എം.എ വിൽപ്പനക്കും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ച നാലുപേരെ പോലീസ് പിടികൂടി. പാമ്പാടിയിൽനിന്ന് സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെയും കോട്ടയം വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരാളെയുമാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. രണ്ട് കേസുകളിൽനിന്നായി ആകെ 76.64 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഞായറാഴ്ച പാമ്പാടിക്ക് സമീപം മീനടം പുത്തൻപുര ഭാഗത്ത് മഠത്തിൽ വീടിന്റെ ഉള്ളിൽ അലമാരയിൽ വില്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ച 68.98 ഗ്രാം എം.ഡി.എം.എ കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട് വാകത്താനം സ്വദേശി അമൽദേവ് (37), ഇയാളുടെ ഭാര്യ ശരണ്യ രാജൻ (35), ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി രാഹുൽരാജ് (33 വയസ്സ്) അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ ടി.ബി റോഡ് ഭാഗത്തുള്ള ലോഡ്ജിലെ മുറിയിൽ നിന്നും 7.66 ഗ്രാം എം.ഡി.എം.എയാണ് കണ്ടെത്തിയത്. സംഭവത്തിൽ ഇടുക്കി പാറത്തോട് സ്വദേശി അൻവർഷാ (29 വയസ്സ്) അറസ്റ്റിലായി. ഇയാൾക്കെതിരെ പത്തനംതിട്ട പമ്പ പോലീസ് സ്റ്റേഷനിലും കരുനാഗപ്പള്ളി സ്റ്റേഷനിലും സമാന കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






























