ന്യൂഡൽഹി: ആൻഡമാൻ ദ്വീപിനോട് ചേർന്നുള്ള സമുദ്രതീരത്ത് വൻതോതിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി. ഇന്ത്യയുടെ ആഴക്കടൽ പര്യവേക്ഷണ പദ്ധതിയായ ‘സമുദ്ര മന്തൻ’ ദൗത്യത്തിന്റെ ഭാഗമായി ഓയിൽ ഇന്ത്യ ലിമിറ്റഡ് നടത്തിയ പര്യവേക്ഷണത്തിലാണ് ഈ സുപ്രധാന കണ്ടെത്തൽ. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെ, ‘ശ്രീ വിജയപുരം-3’ എന്ന പര്യവേക്ഷണ കിണറിലാണ് വാതക സാന്നിധ്യം തിരിച്ചറിഞ്ഞത്.
355 മീറ്റർ ആഴമുള്ള സമുദ്രഭാഗത്ത്, കടൽനിരപ്പിന് താഴെ 1,900 മീറ്ററിലധികം ആഴത്തിൽ ഡ്രില്ലിംഗ് നടത്തിയപ്പോഴാണ് വാതക ശേഖരം കണ്ടെത്തിയത്. ആൻഡമാൻ ബേസിനിൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് കുഴിച്ച മൂന്ന് കിണറുകളിൽ രണ്ടെണ്ണത്തിലും ഹൈഡ്രോകാർബൺ സാന്നിധ്യം സ്ഥിരീകരിക്കാനായത് രാജ്യത്തിന്റെ ഊർജ്ജ പര്യവേക്ഷണ രംഗത്തെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 2025-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ച ‘സമുദ്ര മന്തൻ’ മിഷന്റെ വിജയകരമായ തുടക്കമാണിത്. രാജ്യത്തെ ആഴക്കടൽ എണ്ണ-വാതക നിക്ഷേപങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. കണ്ടെത്തിയ വാതകത്തിന്റെ ഗുണനിലവാരവും ഘടനയും പരിശോധിക്കുന്നതിനായി സാമ്പിളുകൾ ശേഖരിച്ചു വരികയാണ്.






























