കൊല്ലം: സ്വന്തമായുള്ള 58 സെന്‍റ് സ്ഥലത്തില്‍ നിന്ന് 50 സെന്‍റ് രണ്ട് മക്കള്‍ക്കായി എഴുതി നല്‍കിയിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്ന അമ്മയുടെ പരാതിയില്‍ മക്കള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഇരവിപുരം പോലീസിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. അമ്മയുടെ സംരക്ഷണം സംബന്ധിച്ച് 2016 ഏപ്രില്‍ 21ന് കൊല്ലം മെയിന്‍റനന്‍സ് ട്രൈബ്യൂണല്‍ ആന്‍ഡ് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് പാസാക്കിയ ഉത്തരവ് രണ്ടാഴ്ചക്കകം നടപ്പാക്കിയ ശേഷം ഇരവിപുരം സ്റ്റേഷന് ഹൗസ് ഓഫീസര്‍ രേഖാമൂലം വിശദീകരണം സര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ പോലീസില്‍ നിന്നുണ്ടായിട്ടുള്ള കൃത്യവിലോപത്തെക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
ഇരവിപുരം വാളത്തുംഗല്‍ സ്വദേശിനി സുമതി അമ്മ (80) സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷന്‍ ജില്ല സാമൂഹികനീതി ഓഫീസര്‍, ഇരവിപുരം സ്റ്റേഷന് ഹൗസ് ഓഫീസര്‍ എന്നിവരില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങി. പരാതിക്കാരിയുടെ മൂത്ത മകന്‍ കശുവണ്ടി വ്യാപാരിയാണ്. രണ്ടാമത്തെ മകന്‍ ആഫ്രിക്കയില്‍ തോട്ടണ്ടി ഇറക്കുമതി നടത്തുകയാണെന്നും സാമൂഹികനീതി ഓഫീസര്‍ അറിയിച്ചു.
മൂത്ത മകന്‍ പ്രതിമാസം 2000 രൂപ അമ്മക്ക് നല്‍കണമെന്നും രണ്ടാമത്തെ മകന്‍ അമ്മയെ സംരക്ഷിക്കണമെന്നുമാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്. എന്നാല്‍, മക്കള്‍ അമ്മയെ സംരക്ഷിക്കുന്നില്ല. സ്വന്തമായുള്ള എട്ട് സെന്‍റ് സ്ഥലത്ത് അമ്മ കുടില്‍ കെട്ടി താമസിക്കുകയാണ് ചെയ്യുന്നത്. പരാതിക്കാരിയുടെ സഹോദരനാണ് വീട്ടുചെലവിന് പണം നല്‍കുന്നത്. കിടപ്പിലായ പരാതിക്കാരിയെ സംരക്ഷിക്കുന്നത് അയല്‍വാസിയായ സ്ത്രീയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അധികാരം ഉപയോഗിച്ച് ട്രൈബ്യൂണലിന്റെ നിര്‍ദേശം നടപ്പാക്കുന്നതിന് പകരം എതിര്‍കക്ഷികളായ മക്കള്‍ക്ക് അനുകൂലമായ നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ജില്ല സാമൂഹികനീതി ഓഫീസറുടെ റിപ്പോര്‍ട്ടാണ് വിശ്വാസയോഗ്യമെന്നും കമ്മീഷന്‍ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കാത്ത ഇരവിപുരം പോലീസിനെതിരെ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.































