തിരുവനന്തപുരം : തനിക്ക് ഏത് വകുപ്പ് വേണമെങ്കിലും തിരഞ്ഞെടുക്കാൻ മുഖ്യമന്ത്രി അനുവാദം നൽകിയിരുന്നതായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വെളിപ്പെടുത്തി. കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് സ്വൈര്യജീവിതം ഉറപ്പുവരുത്തുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയുമാണ് പുതിയ സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി തന്നെ നേരിട്ട് ഏത് വകുപ്പ് വേണമെങ്കിലും തിരഞ്ഞെടുത്തോളാൻ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡിന്റെ നിർദ്ദേശവും സഹപ്രവർത്തകരുടെയും ഹരിപ്പാട്ടെ ജനങ്ങളുടെയും സമ്മർദ്ദവും കണക്കിലെടുത്താണ് താൻ മന്ത്രിസഭയിലേക്ക് കടന്നുവന്നത്.
ആഭ്യന്തര വകുപ്പിനായി പോരാട്ടം നടത്തിയെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. 40 വർഷം മുമ്പ് കെ. കരുണാകരനോടൊപ്പം മന്ത്രിയായിരുന്നുവെന്നും, 28-ാം വയസ്സിൽ കേരള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ തന്റെ റെക്കോർഡ് ഇതുവരെ ആരും ഭേദിച്ചിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇടതുപക്ഷ മണ്ഡലമായ ഹരിപ്പാട് നിന്ന് ആറാം തവണയും വലിയ ഭൂരിപക്ഷത്തോടെ (23,777 വോട്ടുകൾ) തന്നെ വിജയിപ്പിച്ചത് ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.






























