തിരുവനന്തപുരം : മുല്ലപ്പെരിയാർ കേസിൽ കക്ഷിചേരാൻ സുപ്രിംകോടതിയിൽ ഹർജി നൽകി ഇടുക്കി എംപി ഡിൻ കുര്യാക്കോസ്. ഡാം തകരുമെന്ന ആശങ്ക സാങ്കൽപികമാണെന്ന് കരുതി ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് അറിയിച്ചു. അണക്കെട്ടിന്റെ കാലാവധി നിശ്ചയിക്കണമെന്നും ഡീൻ കുര്യാക്കോസ് എംപി പറയുന്നു. മുല്ലപ്പെരിയാർ കേസിലെ വിധി പുനഃപരിശോധിക്കണമെന്നും പുതിയ ഡാം അനിവാര്യമെന്നും കേരളം സുപ്രിം കോടതിയിൽ രേഖാമൂലം സമർപ്പിച്ചിരുന്നു. ബലപ്പെടുത്തൽ നടപടികൾ കൊണ്ട് 126 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ ആയുസ് നീട്ടാൻ കഴിയില്ലെന്നും പരിസ്ഥിതി മാറ്റങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് കേരളത്തിന്റെ വാദം.
ജലനിരപ്പ് 142 അടിയാക്കാൻ അനുമതി നൽകിയ 2014ലെ വിധി പുനഃപരിശോധിക്കണമെന്നും ആവശ്യമെങ്കിൽ വിശാലബെഞ്ചിന് വിടണമെന്നും കേരളം സുപ്രിം കോടതിയിൽ അറിയിച്ചിരുന്നു. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കുന്നതിനാണ് പരിഹാരശ്രമങ്ങൾ ഉണ്ടാകേണ്ടത്. മേൽനോട്ട സമിതിയുടെ പുനഃസംഘടിപ്പിക്കൽ അടക്കമുള്ള നിർദേശങ്ങളും കേരളം മുന്നോട്ടുവച്ചു. പൊതുതാത്പര്യഹർജികളിൽ സുപ്രിംകോടതി വാദം തുടങ്ങാനിരിക്കെയാണ് കേരളം നിലപാട് അറിയിച്ചത്.





























