വടശ്ശേരിക്കര: നാറാണംമൂഴി പഞ്ചായത്തിലെ അനധികൃത പാറമട ഒരു മാസം കൊണ്ട് നൂറുകണക്കിന് ലോഡ് പാറ പൊട്ടിച്ചുകടത്തി. പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലുകളെ തുടർന്ന് പ്രവർത്തനം നിർത്തിവെപ്പിച്ചെങ്കിലും നടപടിയെടുക്കാൻ മടിച്ച് റവന്യൂ വകുപ്പും പോലീസും. പശു ഫാം തുടങ്ങാനെന്ന പേരിൽ നാറാണംമൂഴി പഞ്ചായത്തിലെ ഉന്നത്താനിയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പാറമട പുനരാരംഭിക്കാനും ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ടിൽ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതായും സൂചനയുണ്ട്.
അത്തിക്കയം വില്ലേജിൽപെട്ട ഉന്നത്താനി കോളാമല റോഡിനു സമീപം രണ്ടുമാസം മുമ്പാണ് പശു ഫാം തുടങ്ങാൻ അനുമതി കിട്ടിയെന്ന പേരിൽ പാറ പൊട്ടിച്ചുതുടങ്ങുന്നത്. ദിവസം നാൽപതിലധികം ലോഡ് പാറ പുറത്തേക്ക് കടത്തിക്കൊണ്ടുപോകാൻ തുടങ്ങിയതോടെ നാട്ടുകാരിൽ ചിലർ പഞ്ചായത്ത് വില്ലേജ് അധികൃതരെയും പോലീസിനെയും സമീപിച്ചു. പുനലൂർ-മൂവാറ്റുപുഴ റോഡിനുവേണ്ടി പാറ പൊട്ടിക്കുന്നതിനാൽ നിയമതടസ്സം ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.
എക്സ്പ്ലോസിവ് ലൈസൻസ് ഇല്ലാതെ ദിവസം നൂറിലധികം സ്ഫോടനം നടത്തിയിട്ടും കല്ല് കീറിക്കൊണ്ടുപോകുക മാത്രമാണ് ചെയ്യുന്നതെന്നും വില്ലേജ് ഓഫീസറും സാക്ഷ്യപ്പെടുത്തി. പെരുനാട് പോലീസ് പരാതിക്കാരെയും പാറമട ലോബിക്കുവേണ്ടി സ്ഥലത്തെ പ്രാദേശിക സി.പി.എം പ്രവർത്തകനെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി അനുമതികളെല്ലാം ഉണ്ടെന്ന് പറഞ്ഞുപറ്റിച്ചു.
പിന്നീട് ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്ന് തിരുവല്ല ആർ.ഡി.ഒ പാറമടയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചിരുന്നു. പരാതി ഉയർന്നതോടെ പാറ പൊട്ടിക്കുന്നത് നിർത്തിവെച്ചെങ്കിലും അത്തിക്കയം-പെരുന്തേനരുവി റോഡിനു സമീപം തോണിക്കടവിൽ സ്റ്റോക് ചെയ്തിരുന്ന പാറ കടത്തിക്കൊണ്ടുപോകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പോലീസും ഒത്താശ ചെയ്തുകൊടുത്തിരുന്നതായി ആരോപണമുണ്ട്. പരിസ്ഥിതി പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്വാറി സന്ദർശിച്ച തിരുവല്ല ആർ.ഡി.ഒ ഖനനത്തിനു ഉപയോഗിച്ച ഉപകരണങ്ങളും വാഹനങ്ങളും കസ്റ്റഡിയിലെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയെങ്കിലും. ദിവസങ്ങൾ കഴിഞ്ഞിട്ടും നിയമ നടപടികൾ സ്വീകരിച്ചിട്ടില്ല.































