കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവ് മൂലം രോഗികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്നതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ സ്പെഷ്യല്‍ ഓഫീസര്‍ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെയോടെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തി ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തി.
മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെയും മൊഴി എടുത്തിട്ടുണ്ട്. ചികിത്സാ പിഴവുമായി ബന്ധപ്പെട്ട് നഴ്സിങ് ഓഫീസറുടെ ശബ്ദസന്ദേശവും ഡോക്ടര്‍ നജ്മ സലീമിന്റെ വെളിപ്പെടുത്തലുമാണ് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിക്കുന്നത്. ഇതിനു പുറമേ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലെ സൗകര്യങ്ങളെക്കുറിച്ചും ആശുപത്രിയിലെ മറ്റു വാര്‍ഡുകളിലെ ചികിത്സാ സംവിധാനങ്ങളെക്കുറിച്ചും പരിശോധിക്കും. മെഡിക്കല്‍ കോളേജിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പുറമേ ആശുപത്രിയിലെ മുഴുവന്‍ സംവിധാനങ്ങളെക്കുറിച്ച് പരിശോധന നടത്താനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. നഴ്സിങ് ഓഫീസര്‍ ജലജാദേവിയുടെ മൊഴി നാളെ രേഖപ്പെടുത്താനാണ് സാധ്യത. മരിച്ച ഹാരിസ്, ബൈഹക്കി, ജമീല എന്നിവരുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് ഏഴ് ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം. ശബ്ദസന്ദേശത്തില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയിരുന്ന വിശദീകരണം. ശബ്ദസന്ദേശത്തിന് പിന്നിലുള്ളത് ആരെന്ന് കണ്ടെത്തണമെന്നും സമൂഹമാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിച്ചവര്‍ക്കെതിരെയും മാതൃകാപരമായ നടപടിയെടുക്കണമെന്നും ആശുപത്രി അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്.





























