തിരുവല്ല: രാജ്യാന്തര നിലവാരത്തിൽ പുനർ നിർമ്മിക്കുന്ന കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിലെ ഓടകളുടെ നിർമ്മാണം പുരോഗമിക്കുന്നു. റോഡിൽ വെള്ളക്കെട്ട് പതിവാകുന്ന ഭാഗങ്ങളിലാണ് ഓട നിർമ്മിക്കുന്നത്. റോഡിന്റെ വിവിധ ഭാഗങ്ങളിലായുള്ള എട്ട് കലുങ്കുകളുടെ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.
തിരക്കേറിയ കാവുംഭാഗം ജംഗ്‌ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികളും തുടങ്ങി. ജല വിതരണക്കുഴലുകളും ബി.എസ്.എൻ.എൽ അടക്കമുള്ള കമ്പനികളുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളും കടത്തിവിടാനുള്ള ഡക്റ്റുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. അഞ്ചര മീറ്റർ വീതിയിലാണ് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്യുന്നത്.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള 16.9 കോടി രൂപ ചെലവഴിച്ചാണ് അഞ്ച് കിലോമീറ്റർ ദൂരമുള്ള റോഡ് രാജ്യാന്തര നിലവാരത്തിൽ പുനർ നിർമ്മിക്കുന്നത്. പാലാത്ര കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല.എം.സി റോഡിനെയും തിരുവല്ല – മാവേലിക്കര റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. ഓടകളുടെ നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് നവംബർ രണ്ടാം വാരത്തോടെ റോഡിന്റെ ഒന്നാംഘട്ട ടാറിംഗ് ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.





























