കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നടപ്പാതകൾ കയ്യടക്കി അനധികൃത കച്ചവടം പൊടി പൊടിക്കുമ്പോഴും കോന്നി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് അനക്കമില്ല. സംസ്ഥാന പാതയിൽ കോന്നി നാരായണപുരം ചന്തയിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് സംസ്ഥാന പാതയോരത്തെ കച്ചവടം പൊടി പൊടിക്കുന്നത്. കോന്നിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള കച്ചവാടക്കാരും ഇതിലുണ്ട്. സംസ്ഥാന പാതയുടെ ഇരുവശങ്ങളിലുമുള്ള കച്ചവടങ്ങൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് കോന്നി താലൂക്ക് വികസന സമിതി യോഗങ്ങളിൽ അടക്കം നിരവധി തവണ പരാതി ഉന്നയിക്കപ്പെട്ടിട്ടിട്ടും എതിർപ്പ് നടപടിയും സ്വീകരിച്ചില്ല.
ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം ഈ നടപ്പാതകളിൽ കൂട്ടം കൂടുന്നത് കാരണം പൊതു ജനങ്ങൾക്ക് വഴി നടക്കുന്നതിന് ഏറെ ബുദ്ധിമുട്ടുണ്ട്. ലോട്ടറി, സുഗന്ധ മുറുക്കാൻ, മൽസ്യങ്ങൾ അടക്കമുള്ളവയാണ് ഇവിടെ കച്ചവടംചെയ്യുന്നത്. കോന്നി പോലീസും സംഭവത്തിൽ നടപടി സ്വീകരിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. സംസ്ഥാന പാതക്കരികിൽ ഇത്തരത്തിൽ പെട്ടി ഓട്ടോറിക്ഷകളും മറ്റും കൊണ്ടുവന്ന് കച്ചവടം നാടത്തുന്നത് യാത്രാ തടസവും സൃഷ്ടിക്കുന്നു. പുനലൂർ, പത്തനാപുരം ഭാഗത്ത് നിന്നുള്ളവരും ഇവിടെ കച്ചവടത്തിനായി എത്തുന്നുണ്ട് എന്നാണ് അറിയുവാൻ കഴിഞ്ഞത്. വൈകുന്നേരങ്ങളിൽ ആണ് കച്ചവടം സജീവമാവുക. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.






























