റാന്നി : തെരുവ് നായയുടെ കടിയേറ്റത്തിന് ശേഷം മൂന്നു വാക്സിനുകൾ എടുത്തിട്ടും ചികിത്സയിലിരിക്കെ മരണപെട്ട റാന്നി പെരുനാട് സ്വദേശി അഭിരാമിയുടെ കുടുംബത്തിന് അടിയന്തിര ധനസഹായം നൽകണമെന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ ആവശ്യപ്പെട്ടു.
റിങ്കു ചെറിയാന്‍റെ വാക്കുകള്‍ ഇങ്ങനെ ;- ആരോഗ്യ മന്ത്രിയുടെ ജില്ലയിൽ ആണ് കുറ്റകരമായ ഈ അനാസ്ഥ ഉണ്ടായിരിക്കുന്നത്. ലോകത്ത് എവിടെയും എന്തിന് കേരളത്തിന് വെളിയിലും വാക്സിൻ എടുത്തവർ പേപ്പട്ടി വിഷബാധയേറ്റു മരിക്കുന്നില്ല. അത്രക്ക് ഫലപ്രദമാണ് വാക്സിനുകൾ. ജനിതക മാറ്റമുണ്ടായ വൈറസുകൾ എന്ന വാദം ശരിയല്ല. എങ്കിൽ ഇത്തരം മരണങ്ങൾ ലോകത്തെമ്പാടു നിന്നും റിപ്പോർട്ടു ചെയ്യപ്പെടുമായിരുന്നു. വാക്സിനുകളുടെ ഗുണ നിലവാരം തന്നെ പ്രശ്നം.
വാക്സിനുകൾ മാത്രമല്ല സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകൾ എല്ലാം തന്നെ ഗുണനിലവാര പരിശോധന നടത്തിയാൽ പരാജയപ്പെടും. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇരുപതോളം ആളുകൾ പേവിഷബാധയേറ്റ് മരണമടയുകയും, 2 ലക്ഷത്തോളം ആളുകൾക്ക് തെരുവ് നായ്ക്കളുടെ കടിയേൽക്കുകയും ചെയ്തു. തെരുവ് നായ്ക്കളെ നിയന്ത്രിക്കുന്ന കാര്യത്തിലും ഫലപ്രദമായ വാക്സിനുകൾ ലഭ്യമാക്കുന്ന കാര്യത്തിലും യാതൊരു നടപടിയും സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നില്ല എന്നത് കുറ്റകരമായ അനാസ്ഥയാണ്.
മുമ്പ് തെരുവുനായയുടെ കടിയേറ്റാൽ പ്രതിരോധ വാക്സിൻ ഫലപ്രദമായിരുന്നു. എന്നാൽ ഇപ്പോൾ യാതൊരു ഗുണമേന്മയുമില്ലാത്ത പ്രതിരോധ വാക്സിനുകൾ ആണ് നിലവിൽ ഉള്ളത് എന്നാണ് നൂറുകണക്കിന് ആളുകളുടെ അനുഭവങ്ങൾ തെളിയിക്കുന്നത്. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് ഗുണമേന്മയുള്ള വാക്സിനുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. അഭിരാമിയുടെ കുടുംബത്തിന് സർക്കാർ ധനസഹായവും അനുവദിക്കണം.































