കൊച്ചി: ഇന്ത്യൻ നാവികസേനയിൽ കമാൻഡർ പദവിയിലുള്ള ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷക്കണക്കിന് രൂപയുടെ ജോലി തട്ടിപ്പ് നടത്തിയ പ്രതിയെ സംയുക്ത ഓപ്പറേഷനിലൂടെ പിടികൂടി. പത്തനംതിട്ട അടൂർ സ്വദേശിയും നിലവിൽ കൊച്ചി പാലാരിവട്ടത്തെ ഫ്ലാറ്റിൽ താമസക്കാരനുമായ ബിമൽ എസ്.നമ്പൂതിരി (ബിമൽ എസ്. വിജയൻ – 43) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നേവൽ ഇന്‍റലിജൻസ്, സംസ്ഥാന ഇന്‍റലിജൻസ്, തീവ്രവാദ വിരുദ്ധ സേന, കേരള പോലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്. പത്തനംതിട്ട പന്തളം സ്വദേശിയായ വ്യക്തിയുടെ ഭാര്യയ്ക്കും സഹോദരിക്കും പൊതുമേഖലാ സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലാണ് നിലവിൽ അറസ്റ്റ്.
2023 ജൂലൈ മുതൽ 2025 ജനുവരി വരെയുള്ള കാലയളവിൽ പല തവണകളായാണ് ഇയാൾ പണം കൈപ്പറ്റിയത്. പാലാരിവട്ടത്തെ ഫ്ലാറ്റിൽ പോലീസ് എത്തിയതറിഞ്ഞ് ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ ആലുവ ചെങ്ങമനാട് നിന്നാണ് വ്യാഴാഴ്ച പോലീസ് സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുൻപ് എറണാകുളത്ത് ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ഇയാൾ ജോലി നോക്കിയിരുന്നതായി പോലീസ് അറിയിച്ചു. തട്ടിപ്പിനായി ഇയാൾ നാവികസേനയുടെ വ്യാജ ഐഡന്‍റിറ്റി കാർഡുകളും വേഷവിധാനങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. പ്രതി താമസിച്ചിരുന്ന പാലാരിവട്ടത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്.
കമാൻഡർ റാങ്കിലുള്ള ഔദ്യോഗിക നേവി യൂണിഫോമുകൾ, ബാഡ്ജുകൾ, മറ്റ് ഔദ്യോഗിക ചിഹ്നങ്ങൾ, അത്യാധുനിക വാക്കിടോക്കികൾ, അലങ്കാര വാളുകൾ, സൈനിക പ്ലാക്കുകൾ എന്നിവയെല്ലാം പ്രതിയുടെ താമസസ്ഥലത്ത് നിന്നും അന്വേഷണസംഘം കണ്ടെടുത്തു. പ്രതി ഇവ കാണിച്ച് വിശ്വസിപ്പിച്ചാണ് ഉദ്യോഗാർത്ഥികളെയും അവരുടെ കുടുംബങ്ങളെയും സ്വാധീനിച്ചിരുന്നത്. കൂടുതൽ ആളുകൾ ഇയാളുടെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.






























