തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരെ വാക്കാൽ അപമാനിച്ചാലും തടവോ പിഴയോ ലഭിക്കുന്ന വ്യവസ്ഥയോടു കൂടിയ ആശുപത്രി സംരക്ഷണ ഓർഡിനൻസിന്റെ വിജ്ഞാപനം ഇറങ്ങി. അധിക്ഷേപിക്കണമെന്നോ അവഹേളിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ വാക്കുകൾ പ്രയോഗിച്ചാൽ കേസെടുക്കും. 3 മാസംവരെ തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ എന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) ഭേദഗതി ഓർഡിനൻസിന്റെ വിജ്ഞാപനമാണു പുറപ്പെടുവിച്ചത്. ആരോഗ്യപ്രവർത്തകരെ കഠിനമായി ദേഹോപദ്രവം ഏൽപിച്ചാൽ ഒരു വർഷം മുതൽ 7 വർഷം വരെ തടവു ലഭിക്കും.
ഒന്നു മുതൽ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കും. അക്രമം നടത്തുകയോ നടത്താൻ ശ്രമിക്കുകയോ പ്രേരിപ്പിക്കുകയോ പ്രോത്സാഹനം നൽകുകയോ ചെയ്താൽ 6 മാസം മുതൽ 5 വർഷം വരെ തടവുശിക്ഷയും 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും ലഭിക്കും.ആരോഗ്യപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള അക്രമം സംബന്ധിച്ച കേസിന്റെ വിചാരണ വേഗത്തിലാക്കാൻ എല്ലാ ജില്ലയിലും ഹൈക്കോടതി അനുമതിയോടെ പ്രത്യേക കോടതികൾ സ്ഥാപിക്കും. ഇതിനായി സ്പെഷൽ പ്രോസിക്യൂട്ടർമാരെ നിയോഗിക്കും. എഫ്‌ഐആർ റജിസ്റ്റർ ചെയ്തു 2 മാസത്തിനുള്ളിൽ കേസന്വേഷണവും ഒരു വർഷത്തിനുള്ളിൽ വിചാരണയും പൂർത്തിയാക്കും.