മലപ്പുറം : ലഹരി മാഫിയയുമായി അവിശുദ്ധ കൂട്ടുകെട്ട് പുലർത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ. കരിപ്പൂർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ നടപടിയെടുത്തത്. സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് ലഹരി കടത്ത് സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ലഹരി കേസിലെ പ്രതികളുമായി ഇവർ ഫോണിലൂടെ നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായും കണ്ടെത്തി. 2026 ജനുവരി 22-ന് കരിപ്പൂർ വിമാനത്താവളത്തിന് സമീപമുള്ള ഒരു വീട്ടിൽ നിന്ന് 40.550 ഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു.
ഈ കേസിലെ ഒന്നാം പ്രതിയുമായി സസ്പെൻഷനിലായ ഉദ്യോഗസ്ഥർക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. പ്രതിക്ക് കോടതിയിൽ നിന്ന് എളുപ്പത്തിൽ ജാമ്യം ലഭിക്കുന്നതിനായി കേസിന്റെ വ്യാപ്തി കുറച്ച് കാണിക്കാൻ ഇവർ സഹായിച്ചതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഒരു റൈറ്റർ, ഒരു ഡ്രൈവർ എന്നിവരടക്കം രണ്ട് സിവിൽ പോലീസ് ഓഫീസർമാർക്കെതിരെയാണ് ഈ കേസിൽ നടപടിയെടുത്തത്.





























