പയ്യന്നൂർ : സി.പി.എം വിട്ടുപുറത്തുവന്ന വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നു. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ കൂട്ടായ്മയായ ‘ജാഗ്രത’ ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. നിലവിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വലതുപക്ഷവൽക്കരണത്തിനും അഴിമതിക്കുമെതിരെയുള്ള പോരാട്ടമായാണ് പുതിയ ഇടതുപക്ഷ ബദലിനെ ഇവർ വിശേഷിപ്പിക്കുന്നത്. പയ്യന്നൂരിലെ ‘കുഞ്ഞികൃഷ്ണൻ ഇഫക്റ്റ്’ കേരളത്തിലുടനീളം പ്രതിഫലിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമാന ചിന്താഗതിക്കാർ പുതിയ പാർട്ടിയുമായി സഹകരിക്കാൻ തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ജാഗ്രത പ്രവർത്തകർ വ്യക്തമാക്കി.
പയ്യന്നൂരിലെ സാമ്പത്തിക ക്രമക്കേടുകൾക്കെതിരെ പ്രതികരിച്ചതിനെത്തുടർന്നാണ് വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ, അഴിമതിയുമായി സമരസപ്പെടാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഈ കൂട്ടായ്മ. ജനാധിപത്യ മാർഗത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടികളെ തിരുത്താനുള്ള പ്രക്രിയയായാണ് ഇതിനെ കാണുന്നത്. നേരത്തെ നടന്ന തിരഞ്ഞെടുപ്പിൽ വി. കുഞ്ഞികൃഷ്ണന് ലഭിച്ച വലിയ വിജയം, പാർട്ടിക്കുള്ളിൽ നിശബ്ദത പാലിക്കുന്ന നിരവധി അംഗങ്ങളുടെ പിന്തുണ തങ്ങൾക്കുണ്ടെന്നതിന്റെ തെളിവാണെന്ന് ഇവർ അവകാശപ്പെടുന്നു.





























