മലപ്പുറം : ട്രാവൽ ഏജൻസിയുടെ സേവനത്തിൽ അപര്യാപ്തത വന്നതോടെ യുകെ വിസ ലഭിക്കാത്തതുകൊണ്ട് വിനോദയാത്ര മുടങ്ങി പരാതിക്കാരന് നഷ്ടപരിഹാരം നല്കാൻ വിധി. സ്വദേശിയായ പരാതിക്കാരനും ഭാര്യയും യുകെ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് യാത്ര പോകുവാൻ ജിഎൻഎസ് ട്രാവൽ കമ്പനിക്ക് മുൻകൂറായി 50000 രൂപയും ആവശ്യമായ രേഖകളും നൽകി. യാത്ര സുഗമമായി നടത്തുവാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാമെന്ന് എതിർകക്ഷി പരാതിക്കാരന് ഉറപ്പും നൽകി. എന്നാൽ കൃത്യസമയത്ത് വിസ സംഘടിപ്പിച്ചു നൽകുവാൻ ട്രാവൽ ഏജൻസിക്ക് സാധിച്ചില്ല. ഇതിനെതിരായി പരാതിക്കാരൻ മലപ്പുറം ജില്ലാ ഉപഭോക്ത കോടതിയെ സമീപിച്ചു. ട്രാവൽ ഏജൻസി കോടതിയിൽ ഹാജരായില്ല.
ആവശ്യമായ രേഖകൾ കൃത്യസമയത്ത് സമർപ്പിക്കാത്തത് കൊണ്ടാണ് പരാതിക്കാരന് വിസ ലഭിക്കാതിരുന്നതെന്ന് കോടതി വിലയിരുത്തി. വിസയ്ക്ക് വേണ്ടി നൽകിയ അമ്പതിനായിരം രൂപ, നഷ്ടപരിഹാരമായി 25,000, കോടതി ചെലവായി വേറൊരു 10,000/- രൂപ എന്നീ തുകകൾ എതിർ കക്ഷി പരാതിക്കാരന് നൽകുവാൻ കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ എതിർകക്ഷി സംസ്ഥാന ഉപഭോക്ത കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് നിലനിർത്തിക്കൊണ്ട് നഷ്ടപരിഹാര തുകയിലും കോടതി ചെലവിലും ചില്ലറ ഭേദഗതി വരുത്തിക്കൊണ്ട് കോടതി ഉത്തരവായി.





























