കോന്നി : കുളത്തുമണ്ണിൽ കാട്ടാന ആക്രമണത്തിൽ വ്യാപകമായി കൃഷി നശിച്ചു. കഴിഞ്ഞ രാത്രിയിൽ ആണ് സംഭവം. പ്രദേശവാസിയായ ഓമനക്കുട്ടന്റെ നൂറിൽ അധികം വാഴകളാണ് കാട്ടാന നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിൽ കൂട്ടമായി എത്തിയ കാട്ടാനകൾ ആണ് നാശം വിതച്ചത്. കുളത്തുപ്പമൺ പ്രദേശത്ത് കാലങ്ങളായി തുടരുന്ന കാട്ടാനശല്യം നിയന്ത്രിക്കുവാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
വനാതിർത്തികളിൽ വനം വകുപ്പ് സൗരോർജ്ജ വേലികൾ സ്ഥാപിക്കുവാൻ ആരംഭിച്ചിരുന്നു എങ്കിലും ഇപ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കപെട്ട നിലയിൽ ആണ്. നിരവധി കർഷകർ ഉള്ള ഈ പ്രദേശത്ത് കാട്ടാന ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കർഷകർ. കഴിഞ്ഞ ദിവസം അരുവാപ്പുലം പഞ്ചായത്തിലെ അക്കരകാലാപടിയിൽ കാട്ടാന ജനവാസ മേഖലയ്ക്ക് സമീപം എത്തി കൃഷി നാശം വിതച്ചിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല എന്നാണ് ആക്ഷേപം ഉയരുന്നത്.





























