മലപ്പുറം: പാലക്കാട് മണ്ണാർക്കാട് നഗരസഭയിലെ വിജയോത്സവ ചടങ്ങിൽ വിദ്യാർത്ഥികളെ പരസ്യമായി ശാസിക്കുകയും കുട്ടിയുടെ ചെവിയിൽ നുള്ളുകയും ചെയ്തുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെ ടി ജലീൽ. ചടങ്ങിൽ താൻ കുട്ടിയെ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്നും, അധ്യാപകന്‍റെ സ്നേഹത്തോടെയും തമാശയോടും കൂടിയുള്ള തിരുത്തൽ മാത്രമാണ് അവിടെ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നടന്ന സംഭവത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി പരാതി ഉന്നയിച്ചതിന്‍റെ ഔചിത്യം മനസിലാകുന്നില്ലെന്നും ജലീൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
അനുമോദന ചടങ്ങിൽ പങ്കെടുത്തപ്പോൾ പൊതുപ്രവർത്തകൻ എന്നതിനേക്കാൾ തന്നിലെ അധ്യാപകനാണ് ഉണർന്നതെന്ന് കെ ടി ജലീൽ പറയുന്നു. പന്ത്രണ്ടര വർഷം തിരൂരങ്ങാടി പിഎസ്എംഒ കോളേജിൽ അധ്യാപകനായിരുന്ന തനിക്ക് കുട്ടികളോട് എന്നും സുഹൃത്തുക്കളെപ്പോലെയുള്ള ബന്ധമാണുള്ളത്. “ചിരിച്ചുകൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലർ ചെയ്തതുകൊണ്ടാണ് വീഡിയോയിൽ അത് കാണാത്തത്. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല, അത് എന്റെ രീതിയുമല്ല” – കെ.ടി ജലീൽ വ്യക്തമാക്കി. കുട്ടികൾക്ക് പിഴവുകൾ സംഭവിച്ചാൽ അത് തമാശയായോ കാര്യമായോ ചൂണ്ടിക്കാണിച്ചു കൊടുക്കുക എന്നത് മുതിർന്നവരുടെയും അധ്യാപകരുടെയും ചുമതലയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.






























