ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ – ചൈന ചർച്ചകൾ തുടരുന്നു. നല്ല അന്തരീക്ഷത്തിലാണ് ചർച്ചകൾ നടക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. അതിർത്തിയിൽ ശാന്തിയും സ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യയും ചൈനയും ഏറെ പരിശ്രമിക്കുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കാൻ രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള സംവിധാനങ്ങൾ ഇപ്പോൾ സജീവം എന്നും വാങ് യീ പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വലിയൊരു പ്രതിനിധി സംഘവുമായി ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ട്. 400 പേരെങ്കിലും ഷീ ജിൻപിങ്ങിന്റെ സംഘത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രത്യേക പ്രതിനിധികളുടെ 25-ാം വട്ട ചർച്ചകളാണ് ബീജിങ്ങിൽ പുരോഗമിക്കുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും ആണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
കഴിഞ്ഞ ജൂണിൽ ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിനായി ഇരുവരും ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമുള്ള സുപ്രധാന കൂടിക്കാഴ്ചയാണിത്.ഇന്ന് രാവിലെ അജിത് ഡോവൽ ചൈനയുടെ വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായി ഉഭയകക്ഷി ചർച്ച നടത്തി. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനെക്കുറിച്ചും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. അതിർത്തി ചർച്ചകൾക്ക് മുമ്പായി ഡോവലും ഹാൻ ഷെങ്ങും അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനുള്ള വഴികളെക്കുറിച്ച് സംസാരിച്ചു






























