ന്യൂഡല്‍ഹി : രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 60,000 അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേര്‍ക്ക് വെെറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,18,46,652 ആയി. ഒറ്റ ദിവസം 257 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,60,949 പേരാണ് ഇതുവരെ രോഗം ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി മരിച്ചത്. നിലവില്‍ 4,21,066 പേര്‍ ചികിത്സയില്‍ തുടരുന്നണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം ഏപ്രിൽ രണ്ടാം വാരത്തോടെ അതിതീവ്രമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. ഇനിയും രണ്ടു മാസത്തിലേറെ വ്യാപനം ശക്തമായി നിലനിൽക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 25 ലക്ഷം പേർക്കെങ്കിലും രോഗം വന്നേ രണ്ടാം തരംഗം പിൻവാങ്ങൂ എന്നും റിപ്പോർട്ട് പറയുന്നു.
ഫെബ്രുവരി 15 മുതലാണ് രണ്ടാം തരംഗം എത്തിയതായി കണക്കാക്കുന്നത്. 100 ദിവസം നീണ്ടുനിൽക്കും. ഇനിയും ലോക്ഡൗണും സഞ്ചാരനിയന്ത്രണവും തുടരുന്നത് ഫലം നൽകില്ലെന്നും പകരം വാക്സിൻ അതിവേഗം എല്ലാവരിലും എത്തിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. ശരാശരി പ്രതിദിനം 34 ലക്ഷം പേരാണ് വാക്സിൻ സ്വീകരിക്കുന്നത്. ഇത് 40–45 ലക്ഷമായി ഉയർത്തണം. 45 വയസിനു മുകളിലുള്ളവർക്ക് നാലു മാസത്തിനകം വാക്സിൻ നൽകുന്നത് പൂർത്തിയാക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തിലേറെ പേരിലാണ് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. അഞ്ചു മാസത്തിനിടെ ഏറ്റവും ഉയർന്ന സംഖ്യയാണിത്.