മലപ്പുറം : രാജ്യത്തെ കണ്ണിലെ കൃഷ്ണമണിപോലെ മുന്നിൽ നിന്ന് കാത്ത സെെനികനായിരുന്നു മലയാളിയായ നുഫെെൽ. രണ്ടുവർഷമായി കശ്മീരിലെ പോരാട്ട ഭൂമിയിൽ മുന്നിയിൽ നിന്ന് ശത്രുക്കളെ നേരിട്ട വ്യക്തി. രാജ്യത്തിന് പ്രഥമ പരിഗണന നൽകിയതുകൊണ്ടാണ് വിവാഹത്തിനുള്ള അവസരങ്ങൾ നേരത്തെ എത്തിയിരുന്നെങ്കിലും നുഫെെൽ അതിനായി സമയം മാറ്റിവെയ്ക്കാത്തത്.
മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വിവാഹം കഴിഞ്ഞപ്പോൾ ഭാര്യക്കൊപ്പം ജീവിക്കാൻ സമയം ലഭിച്ചത് ഒരാഴ്ച മാത്രം. തിരിച്ചു തൻ്റെ കർമ്മഭൂമിയിലേക്ക് വണ്ടി കയറിയ നുഫെെലിനെയും കുടുംബത്തേയും പക്ഷേ അവിടെ കാത്തിരുന്നത് നിർഭാഗ്യമായിരുന്നു. കശ്മീരിലെ ലഡാക്കിൽ വെച്ച് നുഫെെലിനെ മരണം തട്ടിയെടുക്കുകയായിരുന്നു.
മലപ്പുറം കീഴുപറമ്പ് കുനിയിൽ കോലോത്തുംതൊടി നുഫൈൽ (27)ആണ് കശ്മീരിലെ ലഡാക്കിൽ വെച്ച് മരണമടഞ്ഞത്. ഒരാഴ്ച മുൻപാണ് നുഫെെലിൻ്റെ നിക്കാഹ് കഴിഞ്ഞത്. മുക്കം കുളങ്ങര സ്വദേശിനിയുമായിട്ടായിരുന്നു നുഫെെലിൻ്റെ വിവാഹം. ഇക്കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു നുഫെെലിൻ്റെ വിവാഹം നടന്നത്. 22നായിരുന്നു നുഫെെൽ കശ്മീരിലേക്ക് തീരിച്ചു പോയത്. അവിടെ വെച്ചാണ് നുഫെെലിനെ മരണം തേടിയെത്തിയത്.
ആർമി പോസ്റ്റൽ സർവീസിലെ ശിപായിയായിരുന്നു അദ്ദേഹം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. അതേസമയം കൃത്യമായ മരണകാരണം വ്യക്തമാക്കിക്കൊണ്ടുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് നഒഫെെലിൻ്റെ ബന്ധുക്കൾ പറയുന്നു. മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ സെെനികനാകണമെന്നുള്ള മോഹം കുട്ടിക്കാലത്തേ മനസ്സിലിട്ട് നടക്കുന്ന വ്യക്തിയാണ് നുഫെെലെന്ന് ബന്ധുക്കൾ പറയുന്നു. 2015ലാണ് നുഫെെൽ ഇന്ത്യൻ സെെന്യത്തിൽ അംഗമായി മാറുന്നത്. എട്ട് വർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ കശ്മീരിൽ എത്തിയിട്ട് രണ്ടു വർഷമായി. ഈ സമയത്താണ് നുഫെെലിന് വിവാഹ ആലോചനകൾ തുടങ്ങുന്നത്. രണ്ടു വർഷത്തിനു ശേഷമാണ് വിവാഹത്തിനുള്ള സമയം സമാഗതമായത്. കല്ല്യാണത്തിനായി ഡിസംബർ അവസാനമാണ് നുഫെെൽ നാട്ടിലെത്തിയത്.
വ്യാഴം രാവിലെ 10.30ന് ഭാര്യയെ വിളിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ രാത്രി ഒമ്പതരയോടെ നുഫെെൽ മരിച്ചതായി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം നുഫെെൽ കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് ദുരന്തം തേടിയെത്തിയത്. നുഫൈലിന്‍റെ പിതാവ് മുഹമ്മദ് കുഞ്ഞാൻ നേരത്തേ മരിച്ചിരുന്നു. ഉമ്മ ആമിനയും നുഫൈലിൻ്റെ സഹോദരിയുമാണ് കുനിയിലെ വീട്ടിലുള്ളത്. അസം, മേഘാലയ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് നുഫെെൽ കശ്മീരിൽ എത്തിയത്.
































