നിരണം : കാർഷികഭൂപ്രദേശമായ അപ്പർ കുട്ടനാടിന്റെ നെൽകൃഷി മേഖലയിലേക്ക് യുവജനങ്ങളുടെ കടന്നുവരവ് കുറയുന്നു. കാലാവസ്ഥാ വ്യതിയാനവും സർക്കാരിന്റെ കൃഷി നയങ്ങളിലെ കുറവുകളും പ്രതിഫല വിതരണം സംബന്ധിച്ച തടസ്സങ്ങളും ഇവർക്കിടയിലെ നിരാശയ്ക്ക് വഴിയൊരുക്കുന്നതായി കർഷകർ പറയുന്നു. കർഷക കുടുംബങ്ങൾക്കും കാർഷിക ഭാവിക്കും ഇത് വലിയ വെല്ലുവിളിയാണ്. നെല്ല് സംഭരിച്ചശേഷം കർഷകർക്ക് ലഭിക്കേണ്ട തുക ഏറെ വൈകിയാണ് ലഭിക്കുന്നത്.
പലരും കൃഷിക്ക് വേണ്ടി വാങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ സാമ്പത്തികമായി ദുരിതത്തിലാകുന്നു. പലപ്പോഴും പുതിയ കൃഷിക്ക് തുടക്കമിടാൻ പോലും കഴിയുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന വിള ഇൻഷുറൻസ് പദ്ധതികൾ പലപ്പോഴും യാഥാർഥ്യത്തിൽ സഹായകമാകുന്നില്ല. നഷ്ടപരിഹാര വിതരണം വൈകുകയോ തുച്ഛമായ തുകയായി കുറയുകയോ ചെയ്യുന്നു. നഷ്ടപരിഹാരമായി ലഭിക്കുന്ന തുക പലപ്പോഴും വിളനാശത്തോട് താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്.





























