കൊച്ചി : കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച യുദ്ധക്കപ്പല്‍ ഐഎന്‍സ് വിക്രാന്ത് വരുന്ന ഓഗസ്റ്റില്‍ കമ്മീഷന്‍ ചെയ്യും. നാലാമത്തെ സമുദ്രപരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിയതോടെ യുദ്ധക്കപ്പല്‍ ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകാന്‍ വഴിയൊരുങ്ങുന്നത്. ആയുധങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനി കപ്പലാണ് വിക്രാന്ത്. ചൈനയുടേയും പാക്കിസ്ഥാന്റേയും ഭീഷണിയെ നേരിടാന്‍ കിഴക്കും പടിഞ്ഞാറും വിമാന വാഹിനി യുദ്ധക്കപ്പലുകള്‍ സജ്ജമാക്കുകയെന്ന പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായാണ് വിക്രാന്തിന്റെ നിര്‍മ്മാണം.
നാവിക സേനയുടെ നിലവിലെ വിമാന വാഹിനി കപ്പലായ ഐഎന്‍ എസ് വിക്രമാദിത്യക്ക് കരുത്തു പകരുകയാണ് ദൗത്യം. 30 യുദ്ധ വിമാനങ്ങളും 1500 സേനാംഗങ്ങളേയും വഹിക്കാന്‍ ശേഷിയുള്ള വിക്രാന്തിന്റെ ഡെക്കിന്റെ വിസ്തീര്‍ണ്ണം രണ്ടര ഏക്കറാണ്. കടലിലൂടെയുള്ള പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തിയായതോടെയാണ് വിക്രാന്ത് സേനയുടെ ഭാഗമാകാന്‍ സജ്ജമാകുന്നത്. 1999ല്‍ വാജ്പേയ് സര്‍ക്കാരാണ് യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിന് തീരുമാനമെടുത്തത്.
2009 ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് എ.കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെയാണ് നിര്‍മ്മാണം തുടങ്ങിയത്. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ എന്നതാണ് വിക്രാന്തിന്റെ പ്രധാന പ്രത്യേകത. ഭെല്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളടക്കം അമ്പതിലധികം കമ്പനികളുടെ സഹകരണത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയായത് . കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ഡ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മ്മാണം.