പത്തനംതിട്ട : കോവിഡ് കാലത്ത് കട്ടപ്പുറത്ത് കയറ്റിയ അന്തര്‍സംസ്ഥാന സ്വകാര്യബസുകള്‍ക്ക് 500 കോടിയലധികം വരുമാനനഷ്ടം സംഭവിച്ചതായി റിപ്പോർട്ടുകൾ. മൂന്നു മാസമായി കയറ്റിയിട്ട മള്‍ട്ടി ആക്‌സില്‍ ബസുകള്‍ അറ്റകുറ്റപ്പണി നടത്തി സര്‍വ്വീസ് നടത്തണമെങ്കില്‍ നികുതി അടക്കം10-12 ലക്ഷം രൂപ ചെലവാക്കണം. ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സാധിക്കാത്ത നിലയില്‍ കൂപ്പുകുത്തുകയാണ് വ്യവസായം.
ഓണക്കാലം കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി. അന്തര്‍സംസ്ഥാന സര്‍വ്വീസ് പുനരാരംഭിച്ചപ്പോള്‍ സ്വകാര്യബസുകളെയും അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചില്ല. സംസ്ഥാനത്ത് 300 അന്തര്‍സംസ്ഥാന സ്വകാര്യബസ് സര്‍വ്വീസുകളുണ്ട്. 150 പെര്‍മിറ്റ് മലയാളികളുടേതാണ്. മറ്റുള്ളവ ഇതര സംസ്ഥാനക്കാരുടേതാണ്.
മാര്‍ച്ച് 24 മുതല്‍ തന്നെ ഓഫീസുകള്‍ പൂട്ടി സര്‍വ്വീസ് അവസാനിപ്പിച്ചു. മാസം ഒരു ബസിന് നഷ്ടം ശരാശരി 15 ലക്ഷം രൂപയാണ്. ബസുകളുടെ പ്രതിമാസ വായ്പാ തവണ രണ്ടര ലക്ഷം രൂപയാണ്. നികുതി ഇനത്തില്‍ നാലര ലക്ഷം രൂപയും വേണം. കഴിഞ്ഞ മാസങ്ങളില്‍ നികുതി ഇളവു ലഭിച്ചെങ്കിലും മാസത്തവണ പലരുടെയും മുടങ്ങി.
അതേസമയം ബാംഗ്ലൂര്‍, ഹൈദരാബാദ്, കോയമ്പത്തൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ നാടുകളിലേക്ക് എത്താന്‍ സ്വകാര്യ ബസുകളെയാണ് കൂടുതലും ആശ്രയിക്കുന്നത്. ഇരട്ടിയിലേറെ തുക വരെ ബസുകള്‍ ഈടാക്കിയിരുന്നു. 49 പേര്‍ക്ക് യാത്രചെയ്യാന്‍ കഴിയുന്ന മള്‍ട്ടി ആക്‌സിസ് ബസിന് ഒരു ദിവസം രണ്ട് സര്‍വ്വീസ് നടത്തിയാല്‍ 3.6 ലക്ഷം രൂപ ലഭിക്കും. വര്‍ഷത്തിലെ മറ്റു നഷ്ടങ്ങള്‍ ഓണ സര്‍വ്വീസുകള്‍ കൊണ്ട് നികത്തുകയായിരുന്നു പതിവ്.
ബസുകളുടെ അറ്റകുറ്റപ്പണിയ്ക്ക് മാത്രമായി മൂന്നേകാല്‍ ലക്ഷം രൂപ ഓരോ ബസുകള്‍ക്കും വേണം. ഒപ്പം മൂന്നു സംസ്ഥാന നികുതി ഉള്‍പ്പെടെ എട്ടു ലക്ഷത്തിനടുത്ത് പിന്നെയും ചെലവു വരും.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തുന്ന മാതൃകയില്‍ സ്വകാര്യസര്‍വ്വീസുകള്‍ നിരത്തിലിറക്കാന്‍ അനുവദിക്കണം. ഇക്കാര്യ ആവശ്യപ്പെട്ട് സര്‍ക്കാറിനെയും ഗതാഗത മന്ത്രിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല എന്ന് സ്വകാര്യ ബസുടമകൾ പരാതിപ്പെടുന്നു.
































